
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ കുത്തനെ കുറഞ്ഞ സ്വർണവിലയിൽ ഇന്നും മാറ്റമുണ്ടായില്ല. സംസ്ഥാനത്ത് സ്വർണവില ഇന്നലെ റെക്കോഡ് ഇടിവ് രേഖപ്പെടുത്തിയിരുന്നു. സമീപകാലത്തെ ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ ഇടിവാണ് ഇന്നലെ രേഖപ്പെടുത്തിയത്.
22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 160 രൂപയും പവന് 1,280 രൂപയും ഇന്നലെ കുറഞ്ഞു. ഇന്നലത്തെ സ്വർണ്ണവില 22 കാരറ്റ് വിഭാഗത്തിൽ ഗ്രാമിന് 4820 രൂപയാണ്. ഇന്നും ഇതേ വിലയിലാണ് സ്വർണത്തിന്റെ വ്യാപാരം. ഒരു പവൻ സ്വർണത്തിന് 38560 രൂപയാണ് വില. 18 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 3980 രൂപയാണ് ഇന്നത്തെ വില.
ഹോൾമാർക്ക് വെള്ളി ഗ്രാമിന് 100 രൂപയാണ് വില. സാധാരണ വെള്ളിക്ക് ഗ്രാമിന് 75 രൂപയാണ്. 2020 ഓഗസ്റ്റ് 7 നാണ് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന സ്വർണ വില രേഖപ്പെടുത്തിയത്. അന്ന് ഗ്രാമിന് 5250 രൂപയും പവന് 42000 രൂപയുമായിരുന്നു സ്വർണ്ണ വില. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആണ് എല്ലാദിവസവും കേരളത്തിലെ സ്വർണ വില നിശ്ചയിക്കുന്നത്.
അന്താരാഷ്ട്ര സ്വർണ്ണവില ഡോളർ നിലവാരത്തിൽ ലണ്ടൻ ബുള്ളിയൻ മാർക്കറ്റ് അസോസിയേഷൻൽ നിന്നും രാവിലെ 9.30 ന് അറിഞ്ഞതിനു ശേഷം 9.35 ന് റിസർവ്വ് ബാങ്ക് പ്രഖ്യാപിക്കുന്ന ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് അറിയുന്നു. അതനുസരിച്ച് മുംബെെ വിപണി വിലയും കേരളത്തിലെ ബാങ്കുകളുടെ വില നിലവാരവും പരിശോധിച്ചാണ് കേരളത്തിലെ വില നിശ്ചയിക്കുന്നത്.
ആവശ്യമാണെങ്കിൽ വലിയ വില വ്യതിയാനമുണ്ടാവുകയാണെങ്കിൽ വില കൂട്ടുകയും, കുറയ്ക്കുകയും ചെയ്യാറുണ്ട്. യഥാർത്ഥ വിലയിൽ നിന്നും രണ്ട് ശതമാനം വരെ ലാഭം എടുക്കാമെന്ന് അസോസിയേഷൻറെ തീരുമാനമുണ്ടെങ്കിലും ക്രമാതീതമായ വില വർദ്ധനവ് കാരണം ലാഭമെടുക്കാതെയാണ് ഇന്നലെ വില നിശ്ചയിച്ചത്.





