
ജമ്മു കശ്മീരിലെ ശ്രീനഗറിൽ വീണ്ടും ഏറ്റുമുട്ടൽ. രംഗ്പോറ സകുറ മേഖലയിൽ നടന്ന വെടിവയ്പിൽ 2 ലഷ്കർ-ഇ-തൊയ്ബ ഭീകരർ കൊല്ലപ്പെട്ടു. ഇവരിൽ നിന്നും രണ്ട് പിസ്റ്റളുകളും അഞ്ച് ഗ്രനേഡുകളും ഉൾപ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
തെരച്ചിലിനിടെ ഒളിച്ചിരിക്കുന്ന ഭീകരർ വെടിവച്ചതിനെ തുടർന്നാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇഖ്ലാഖ് അഹമ്മദ് ഹജാം, ആദിൽ നിസാർ ദാർ എന്നിവരാണ് കൊല്ലപ്പെട്ടത്. ജനുവരി 29ന് ഹസൻപോറ അനന്ത്നാഗിൽ എച്ച്സി അലി മുഹമ്മദിനെ കൊലപ്പെടുത്തിയതിന്റെ മുഖ്യ സൂത്രധാരൻ ഹജാം ആയിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.





