Thiruvananthapuram

മുൻമന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസ്; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

Please complete the required fields.




തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന് എസ്‌ഐടി രൂപീകരിച്ചു. യു പ്രേമന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കും.

കെഎസ്‌യു പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. വീണാ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് വധിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. 13 വകുപ്പുകള്‍ ചുമത്തി കേസെടുത്ത പൊലീസ് പിന്നീട് വധശ്രമക്കുറ്റം ഒഴിവാക്കിയിരുന്നു.തുടരന്വേഷണം ആവശ്യപ്പെട്ട് കണ്ണൂര്‍ എംഎല്‍എ ടി ഒ മോഹനന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു എംഎല്‍എ പരാതിയില്‍ ആരോപിച്ചത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് അടക്കം അഞ്ചുപേരാണ് കേസിലെ പ്രതികള്‍.

ഈ വര്‍ഷം ഫെബ്രുവരി 25ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് അന്നത്തെ ആരോഗ്യമന്ത്രി വീണജോര്‍ജിനെതിരെ കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടാകുന്നത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് അടക്കം അഞ്ച് പേര്‍ക്കെതിരെയായിരുന്നു കേസെടുത്തത്.വധശ്രമം അടക്കമുള്ള ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയെങ്കിലും പിന്നീട് ഈ വകുപ്പ് എടുത്തുമാറ്റി. മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചു എന്നായിരുന്നു ആദ്യഘട്ടത്തില്‍ മൊഴിയായി നല്‍കിയിരുന്നത്. എന്നാല്‍ സിസിടിവി അടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ മാരകായുധങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.

അന്ന് ഭരണ പ്രതിപക്ഷ വാദപ്രതിവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയായ കേസിലാണ് ഇപ്പോള്‍ എസ്ഐടി രൂപീകരിച്ചിരിക്കുന്നത്.

മുമ്പ് ഇന്‍ഡിഗോ വിമാനത്തില്‍ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടന്ന പ്രതിഷേധത്തില്‍ തുടരന്വേഷണത്തിന് എസ്ഐടി രൂപീകരിച്ചിരുന്നു. പീന്നീട് ആലപ്പുഴ ‘രക്ഷാപ്രവര്‍ത്തന’ കേസിലും എസ്ഐടി രൂപീകരിച്ചിരുന്നു.

Related Articles

Back to top button