Palakkad

ഭർത്താവും ബന്ധുക്കളും നിരന്തരം പണം ആവശ്യപ്പെട്ട് സമ്മർദത്തിലാക്കി’; യുവതിയുടെ ആത്മഹത്യയിൽ ഭർത്താവിനെതിരെ കുടുംബം

Please complete the required fields.




പാലക്കാട്: പാലക്കാട് എടത്താനാട്ടുകരയിൽ യുവതി ഭർതൃവീട്ടിൽ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. അലനല്ലൂർ സ്വദേശിയായ സഹദിയ നസ്റിനാണ് മരിച്ചത്. ഭർത്താവ് ജിംഷാദും ബന്ധുക്കളും നിരന്തരം പണം ആവശ്യപ്പെട്ട് സമ്മർദത്തിലാക്കിയതിനെ തുടർന്നാണ് സഹദിയ ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ പരാതി.

കഴിഞ്ഞ ശനിയാഴ്ചയാണ് സഹദിയ വാടകവീട്ടിൽ തൂങ്ങിമരിച്ചത്. രണ്ടരവർഷം മുമ്പായിരുന്നു ജിംഷാദിന്റെയും സഹദിയയുടെയും വിവാഹം. ആരോഗ്യബുദ്ധിമുട്ടുകൾ കാരണം ഒരു മാസമായി ജിംഷാദ് ജോലിക്ക് പോയിരുന്നില്ല. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം.

പണം ആവശ്യപ്പെട്ട് ജിംഷാദും ബന്ധുക്കളും സഹദിയയെ നിരന്തരം സമ്മർദത്തിലാക്കിയിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. വിവാഹസമയത്ത് ഏഴ് പവൻ സ്വർണം നൽകിയിരുന്നതായും അത് ജിംഷാദ് വിറ്റ് തുലച്ചതായും സഹദിയയുടെ സഹോദരൻ എസ്.ബി. സുഹൈൽ പറഞ്ഞു.
സുഹൃത്തുക്കളുടെ പേരിലടക്കം സഹദിയ വായ്പയെടുത്ത് ജിംഷാദിന് നൽകിയിരുന്നതായും സുഹൈൽ ആരോപിച്ചു.

ഇത്തരത്തിൽ നൽകിയ പണം തിരിച്ചടയ്ക്കാതിരിക്കുകയും സഹദിയയെ ജിംഷാദ് മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് സഹോദരന്റെ ആരോപണം. സംഭവത്തിൽ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം തുടരുന്നത്.

നാട്ടുകൽ പൊലീസാണ് കേസിൽ അന്വേഷണം നടത്തുന്നത്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുണ്ടായ തർക്കത്തിലാണ് യുവതി ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ, സംഭവത്തിൽ കുടുംബം ഉന്നയിച്ച ആരോപണങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

സഹദിയയുടെ കുടുംബം നൽകിയ പരാതിയിൽ ജിംഷാദിന്റെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ ശേഖരിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. കുടുംബം ഉന്നയിച്ച ആരോപണങ്ങൾ അന്വേഷണത്തിലൂടെ പരിശോധിച്ചുവരികയാണ്.

Related Articles

Back to top button