Kozhikode

നിരവധി ക്രിമിനൽ കേസുകൾ, തമിഴ്‌നാട് പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയും കൂട്ടാളിയും കോഴിക്കോട് പിടിയിൽ

Please complete the required fields.




കോഴിക്കോട്: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും തമിഴ്നാട് പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതുമായ പ്രവീൺ എന്ന ‘കാട്ട പ്രവീൺ’ ഉൾപ്പെടെ 2 പേരെ എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടാളി മുഹമ്മദ് നിയാസ് ആണ് മറ്റൊരാൾ.

എലത്തൂർ ഇൻസ്‌പെക്ടർ കെ.ആർ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചെട്ടികുളം ജെട്ടി റോഡിന് സമീപത്തുനിന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ചെട്ടികുളം കോഴിശ്ശേരി അമ്പലത്തിന് സമീപത്ത് പ്രതികൾ തങ്ങുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്.

ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തെ കണ്ട പ്രതികൾ പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇവരെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. എലത്തൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസിലാണ് പ്രതികളുടെ ഇപ്പോഴത്തെ അറസ്റ്റ്.

നിരവധി വഞ്ചനാ കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് തമിഴ്നാട് പൊലീസ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നത്. എലത്തൂർ, നടക്കാവ്, വെള്ളയിൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് എലത്തൂർ ഇൻസ്‌പെക്ടർ അറിയിച്ചു.

അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടറെ കൂടാതെ സബ് ഇൻസ്‌പെക്ടർ വി.ടി ഹരീഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പ്രശാന്ത്, നിജിലേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ വൈശാഖ്, സജിനേഷ് എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button