മലപ്പുറത്ത് കാട്ടുപന്നി ശല്യം രൂക്ഷം; പ്രത്യേക ദൗത്യത്തിലൂടെ ഒറ്റരാത്രികൊണ്ട് കൊന്നൊടുക്കിയത് 60 പന്നികളെ

മലപ്പുറം: ജില്ലയിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമായതോടെ വനം വകുപ്പിന്റെ പ്രത്യേക അനുമതിയോടെ വ്യാപകമായ വേട്ട. വണ്ടൂർ, കരുവാരകുണ്ട്, അമരമ്പലം പഞ്ചായത്തുകളിൽ ഒറ്റരാത്രികൊണ്ട് നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ് 60 കാട്ടുപന്നികളെ കൊന്നൊടുക്കിയത്. പഞ്ചായത്ത് പ്രസിഡന്റുമാരുടെയും വനപാലകരുടെയും സാന്നിധ്യത്തിൽ കാളികാവ് ഫോറസ്റ്റ് ഓഫീസ് പരിസരത്ത് വെച്ച് ഇവയെ കുഴിച്ചുമൂടി.
മനുഷ്യ-വന്യജീവി സംഘർഷ ലഘുകരണ ക്യാമ്പയിന്റെ ഭാഗമായാണ് നടപടി. വ്യാപകമായി കൃഷിയിടങ്ങൾ നശിപ്പിക്കാൻ തുടങ്ങിയതോടെ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കാട്ടുപന്നി വേട്ട നടത്തിയത്.
ഡി.എഫ്.ഒയുടെ എംപാനൽ ലിസ്റ്റിൽ ഉൾപ്പെട്ടവരും അംഗീകൃത തോക്ക് ലൈസൻസുമുള്ള ദിലീപ് മേനോൻ, എം.എം. സക്കീർ, സംഗീത് എർനോൾ എന്നിവർ ദൗത്യത്തിന് നേതൃത്വം നൽകി. ഇതിനിടെ, കൊണ്ടോട്ടി പുളിക്കൽ ആന്തിയൂർക്കുന്ന് പ്രദേശത്തും ജനങ്ങൾക്ക് ഭീഷണിയായ നാല് കാട്ടുപന്നികളെ അംഗീകൃത ഷൂട്ടർമാർ വെടിവെച്ച് കൊന്നു. കഴിഞ്ഞ ദിവസം ഇവിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരു യുവതിക്ക് സാരമായി പരിക്കേൽക്കുകയും വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു.





