
കൊടുങ്ങല്ലൂർ: അന്തരീക്ഷത്തിൽ പടർന്ന കഞ്ചാവ് മണം പിന്തുടർന്ന് നടത്തിയ പരിശോധനയിൽ വിവിധ കേസുകളിലെ പ്രതിയായ യുവാവിനെ പൊലീസ് കൈയോടെ പിടികൂടി. ‘അഫ്സൽ പെപ്പ’ എന്നറിയപ്പെടുന്ന കുറ്റിക്കാട്ടിൽ അഫ്സൽ (27) ആണ് പിടിയിലായത്.
എറിയാട് ആറാട്ടുവഴിയിൽ വാടകയ്ക്ക് താമസിക്കുന്ന ഇയാളെ പിടികൂടാനുള്ള ശ്രമത്തിനിടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.പൊലീസിനെ അപ്രതീക്ഷിതമായി കണ്ട പരിഭ്രാന്തിയിൽ കൈവശമുണ്ടായിരുന്ന കഞ്ചാവ് പാക്കറ്റുകൾ അടുപ്പിലെ ചാരത്തിനുള്ളിലേക്ക് തള്ളി നശിപ്പിക്കാൻ പ്രതി ശ്രമിച്ചു.
അടുപ്പിൽ തീ ഉണ്ടായിരുന്നില്ലെങ്കിലും കനലുണ്ടായിരുന്നതിനാൽ കഞ്ചാവ് കരിഞ്ഞ് വീടിനുള്ളിൽ രൂക്ഷഗന്ധത്തോടെ പുക ഉയർന്നു. ഇതോടെ കാര്യം മനസ്സിലാക്കിയ എസ്.ഐയും സംഘവും അടുപ്പിൽ നിന്ന് കഞ്ചാവ് പൊതികൾ വീണ്ടെടുക്കുകയായിരുന്നു.കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് പ്രതി കഞ്ചാവ് സൂക്ഷിച്ചിരുന്നത്. അതിനാൽ എൻ.ഡി.പി.എസ് നിയമത്തിന് പുറമെ ജാമ്യമില്ലാ വകുപ്പായ ബാലനീതി നിയമത്തിലെ സെക്ഷൻ 77 കൂടി പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.
പ്രദേശത്തെ സ്കൂൾ-കോളജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്ന മറ്റ് സംഘങ്ങളെക്കുറിച്ച് അന്വേഷണം ശക്തമാക്കുമെന്ന് കൊടുങ്ങല്ലൂർ പൊലീസ് അറിയിച്ചു.





