വിഴിഞ്ഞത്ത് കടലിൽ വീണ് കാണാതായ വയനാട് സ്വദേശിയായ ഹോമിയോ ഡോക്ടർക്കായി തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം: വിഴിഞ്ഞം കാണാനെത്തി കടലിൽ വീണ് കാണാതായ വയനാട് സ്വദേശിയായ യുവ ഹോമിയോ ഡോക്ടർക്കായി കോസ്റ്റ് ഗാർഡും തീരദേശ പോലീസും സംയുക്തമായി നടത്തുന്ന തിരച്ചിൽ രണ്ടാം ദിവസവും തുടരുന്നു. വയനാട് പയ്യംപള്ളി വള്ളിയൂർക്കാവ് ആറാട്ടുതറയിൽ സ്വദേശിയായ ഡോ. ശ്രീജിത്ത് (29) ആണ് വിഴിഞ്ഞം ബൊള്ളാർഡ് പുൾ ടെസ്റ്റ് കേന്ദ്രത്തിന് സമീപം അപകടത്തിൽപ്പെട്ടത്.
സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി തിരുവനന്തപുരത്ത് എത്തിയ ശ്രീജിത്ത്, കൂട്ടുകാർക്കൊപ്പം കടൽ കാണാൻ പോയപ്പോഴായിരുന്നു അപകടം സംഭവിച്ചത്.
പ്രാവച്ചമ്പലം അരിക്കടമുക്കിലുള്ള സുഹൃത്ത് ഗോകുലിന്റെ കല്യാണത്തിനായി കഴിഞ്ഞ ഇരുപത്തിയൊന്നാം തീയതിയാണ് ശ്രീജിത്ത് എത്തിയത്.
തുടർന്ന് തന്റെ പഴയ കോളേജ് ഹോസ്റ്റലിലെ ജൂനിയർ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള എട്ടംഗ സംഘത്തോടൊപ്പം വിഴിഞ്ഞം സന്ദർശിക്കാൻ പുറപ്പെടുകയായിരുന്നു.
സംഘത്തിലെ ഒരാൾ കാറിൽ തന്നെ ഇരിക്കുകയും മറ്റുള്ളവർ സമീപത്തെ കോൺക്രീറ്റ് കൈവരികളിൽ വിശ്രമിക്കുകയും ചെയ്യുന്നതിനിടെയാണ് ശ്രീജിത്തും നേമം വിദ്യാധിരാജ ഹോമിയോപ്പതി മെഡിക്കൽ കോളേജ് വിദ്യാർത്ഥിയായ ആലപ്പുഴ സ്വദേശി എച്ച്.എൻ. വിജയും (24) താഴെയുള്ള പാറക്കെട്ടിലേക്ക് ഇറങ്ങിയത്.
ഈ സമയം അപ്രതീക്ഷിതമായി ആഞ്ഞടിച്ച ശക്തമായ തിരമാലയിൽ ഇരുവരും കടലിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന വിജയ് അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും ശ്രീജിത്ത് കടലിലെ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു.താൻ വീണതിന് ശേഷം എഴുന്നേറ്റ് നോക്കിയപ്പോൾ ശ്രീജിത്തിനെ കാണാനില്ലായിരുന്നുവെന്നാണ് വിജയ് പോലീസിന് നൽകിയ മൊഴി. അപകടം നടന്നയുടൻ വിഴിഞ്ഞം തീരദേശ പോലീസും മറൈൻ എൻഫോഴ്സ്മെന്റും സ്ഥലത്തെത്തി വൈകിട്ട് വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.തുടർന്ന്, പ്രാദേശിക മത്സ്യത്തൊഴിലാളികളുടെയും കോസ്റ്റ് ഗാർഡിന്റെയും സഹായത്തോടെ ഇന്നും തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. വിഴിഞ്ഞം കോസ്റ്റൽ പോലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.





