
സംസ്ഥാന ബജറ്റിൽ വാഹന നികുതി ഘടനയിൽ നിർണ്ണായക മാറ്റങ്ങൾ വരുത്തി സർക്കാർ. പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതിയിൽ ഇളവ് പ്രഖ്യാപിച്ചു.
10 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി അഞ്ച് ശതമാനത്തിൽ നിന്ന് മൂന്ന് ശതമാനമായാണ് കുറച്ചത്. സാധാരണക്കാർക്കും മധ്യവർഗ്ഗ കുടുംബങ്ങൾക്കും കൂടുതൽ താങ്ങാനാവുന്ന നിരക്കിൽ ഇലക്ട്രിക് വാഹനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സുപ്രധാന തീരുമാനം.അതേസമയം, 15 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി എട്ട് ശതമാനത്തിൽ നിന്ന് മൂന്ന് ശതമാനമായി കുറച്ചു. 20 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെയുള്ള വാഹനങ്ങൾക്ക് 10 ശതമാനം നികുതി തുടരും.
40 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ആഡംബര ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി വർധിപ്പിച്ചു. ഉയർന്ന വിലയുള്ള വാഹനങ്ങൾക്ക് കൂടുതൽ നികുതി ചുമത്തി വരുമാനം വർധിപ്പിക്കാനും, താഴ്ന്ന വിലയുള്ള വാഹനങ്ങൾക്ക് ഇളവ് നൽകി ഇലക്ട്രിക് വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കാനുമാണ് ഈ നീക്കം.
ഭിന്നശേഷിക്കാർക്ക് മോട്ടർ വാഹന നികുതി ഇളവ് ലഭിക്കുന്ന വാഹനത്തിന്റെ മൂല്യപരിധി നിലവിലുള്ള ഏഴ് ലക്ഷത്തിൽ നിന്നും 15 ലക്ഷം രൂപയായി ഉയർത്തി. പരിസ്ഥിതി സൗഹൃദ ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുമ്പോഴും വരുമാന സമതുലിതാവസ്ഥ ഉറപ്പാക്കാനുമുള്ള നീക്കമായാണ് കേരള സർക്കാരിന്റെ ഈ ബജറ്റ് പ്രഖ്യാപനം വിലയിരുത്തപ്പെടുന്നത്.





