Thiruvananthapuram

മാസപ്പടി കേസ്: വീണയ്ക്ക് ഇ ഡി ഇന്ന് വീണ്ടും സമൻസ് നൽകും; പുതിയ സമൻസ് ഇന്ന് ഹാജരാകാത്ത പശ്ചാത്തലത്തിൽ

Please complete the required fields.




തിരുവനന്തപുരം : സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ വീണ ടിയെ അടുത്തയാഴ്ച ചോദ്യംചെയ്യാൻ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. തീയതി നിശ്ചയിച്ച് ഇന്ന് പുതിയ സമൻസ് അയക്കും. ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകൻ കഴിയില്ലയെന്ന് വീണ ടി പറഞ്ഞതോടെയാണ് പുതിയ സമൻസ് അയക്കുന്നത്.

സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലും അടുത്ത ആഴ്ച നടക്കും. തിങ്കളാഴ്ച ചോദ്യം ചെയ്യലിനായി കൊച്ചി ഓഫീസിൽ ഹാജരാകൻ ആണ് ശരൺ എസ് കർത്തയ്ക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇ ഡി വീണയ്ക്ക് സമന്‍സ് അയച്ചത്. എന്നാല്‍ ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം വീണ സാവകാശം തേടുകയായിരുന്നു. ബുധനാഴ്ച രാവിലെയായിരുന്നു വീണയുടെ ഇ മെയില്‍ ഇ ഡിക്ക് ലഭിച്ചത്. മുഴുവന്‍ രേഖകളും ചോദ്യങ്ങള്‍ക്കുള്ള മറുപടിയും അഭിഭാഷകന്‍ മുഖേന സമര്‍പ്പിക്കാമെന്നും വീണ കത്തില്‍ പറഞ്ഞിരുന്നു.

സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ ഇതാദ്യമായായിരുന്നു വീണയെ ഇ ഡി ചോദ്യം ചെയ്യുന്നതിന് വിളിപ്പിച്ചത്. നേരത്തേ വീണയുടെ പിതാവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ വീട്ടിലും ഭര്‍ത്താവ് മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും അടക്കം വിവിധയിടങ്ങളില്‍ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്ന് ചില രേഖകള്‍ ലഭിച്ചുവെന്നും വിശദമായ പരിശോധന നടത്തുകയാണെന്നുമായിരുന്നു ഇ ഡി പറഞ്ഞത്.
സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ കഴിഞ്ഞ ദിവസമായിരുന്നു വീണ ടിക്ക് സമന്‍സ് ലഭിച്ചത്. വീണയ്ക്ക് പുറമേ എക്‌സാലോജിക് എം ഡി ശശിധരന്‍ കര്‍ത്ത, ജോയിന്റ് മാനേജിങ് ഡയറക്ടര്‍ ശരണ്‍ എസ് കര്‍ത്ത, ചീഫ് മാനേജിങ് ഡയറക്ടര്‍ കെ എസ് സുശേഷ് കുമാര്‍, അടക്കം സിഎംആര്‍എല്‍ ജീവനക്കാര്‍ക്കും സമന്‍സ് അയച്ചിരുന്നു.

ഇവരെയും വിശദമായി ചോദ്യം ചെയ്യാനാണ് ഇ ഡിയുടെ തീരുമാനം. വീണയെ ചോദ്യം ചെയ്യാന്‍ ഇ ഡി വിശദമായ ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച 2.78 കോടി എങ്ങനെ വിനിയോഗിച്ചു എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത തേടാനാണ് ഇ ഡി തീരുമാനം. സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ മുന്‍പ് നല്‍കിയ മൊഴികള്‍ അടിസ്ഥാനമാക്കിയും ചോദ്യം ചെയ്യാന്‍ ഇ ഡി തീരുമാനിച്ചിട്ടുണ്ട്.

കേസില്‍ ഇ ഡിക്ക് അന്വേഷണം തുടരാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കിയിരുന്നു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.സിഎംആര്‍എല്‍-എക്സാലോജിക് കരാറില്‍ ഇ ഡി അന്വേഷണം തുടരുന്നതിന് നിയമപരമായ വിലക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സ്വത്ത് കണ്ടുകെട്ടലും അതിനുള്ള അന്വേഷണവുമാകാമെന്നും ഇതിന് കള്ളപ്പണ ഇടപാടിലേക്ക് നയിക്കുന്ന കുറ്റകൃത്യം ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Related Articles

Back to top button