നെഹ്റുവിന്റെ റെക്കോർഡ് മറികടന്നു; ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി സ്ഥാനത്തിരുന്ന നേതാവെന്ന നേട്ടവുമായി നരേന്ദ്ര മോദി

ന്യൂഡൽഹി: തെരഞ്ഞെടുക്കപ്പെട്ട് തുടർച്ചയായി ഏറ്റവും കൂടുതൽ കാലം രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലിരുന്ന നേതാവെന്ന ചരിത്ര റെക്കോർഡ് സ്വന്തമാക്കിയ നരേന്ദ്ര മോദിക്ക് കേന്ദ്ര മന്ത്രിസഭയുടെ ആദരവും പ്രശംസയും.
ചരിത്രനേട്ടം കൈവരിച്ച പ്രധാനമന്ത്രിയെ പ്രകീർത്തിച്ച് കേന്ദ്ര മന്ത്രിസഭ പ്രത്യേക പ്രമേയം പാസാക്കി. യോഗത്തിൽ പങ്കെടുത്ത മന്ത്രിമാർ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് പ്രധാനമന്ത്രിയോടുള്ള തങ്ങളുടെ ആദരവ് പ്രകടിപ്പിച്ചത്.ഈ ചരിത്ര മുഹൂർത്തത്തിന് പിന്നാലെ എൻ.ഡി.എ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും കക്ഷിനേതാക്കളുടെയും വിപുലമായ യോഗവും ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ചേരുന്നുണ്ട്.
ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട് തുടർച്ചയായി 4398 ദിവസമാണ് ജവഹർലാൽ നെഹ്റു ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലിരുന്നത്. ഈ റെക്കോർഡാണ് നരേന്ദ്ര മോദി ഇപ്പോൾ മറികടന്നിരിക്കുന്നത്.റെക്കോർഡ് നേട്ടത്തിന്റെ പശ്ചാത്തലത്തിൽ പ്രമുഖ എൻ.ഡി.എ സഖ്യകക്ഷി നേതാക്കളും പ്രധാനമന്ത്രിക്ക് വലിയ രീതിയിലുള്ള പിന്തുണയും പ്രശംസയുമായി രംഗത്തെത്തിയിട്ടുണ്ട്.നരേന്ദ്ര മോദി അഴിമതിയുടെ കറപുരളാത്ത നേതാവാണെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പുകഴ്ത്തി. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ വിലയും നിലയും ഉയർത്താൻ മോദിക്ക് കഴിഞ്ഞുവെന്ന് ഇംഗ്ലീഷ് പത്രത്തിലെഴുതിയ ലേഖനത്തിലൂടെ നിതീഷ് കുമാർ വ്യക്തമാക്കുന്നു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ വികസനത്തിനും വളർച്ചയ്ക്കും അനുയോജ്യമായ മികച്ച അന്തരീക്ഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കുന്നതെന്ന് പ്രശംസിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും കഴിഞ്ഞ ദിവസം ലേഖനം എഴുതിയിരുന്നു.





