Kozhikode

മര്‍ക്കസ് നോളജ് സിറ്റിയിലെ തകർന്നു വീണ കെട്ടിടം നിർമ്മിച്ചത് തോട്ടഭൂമിയിൽ, രേഖകൾ

Please complete the required fields.




കോഴിക്കോട് : മര്‍ക്കസ് നോളജ് സിറ്റിയില്‍ നിര്‍മാണത്തിനിടെ തകര്‍ന്ന് വീണ കെട്ടിടം നിലനിന്നത് തോട്ടഭൂമിയിലെന്നതിന്‍റെ രേഖകള്‍ പുറത്ത്. കോടഞ്ചേരി വില്ലേജില്‍ നിന്ന് കമ്പനി ഉടമകള്‍ക്ക് നല്‍കിയ കൈവശ സര്‍ട്ടിഫിക്കറ്റിലാണ് തോട്ടഭൂമിയാണെന്ന്  വ്യക്തമാക്കിയത്. നോളജ് സിറ്റിയിലെ ഡിജിറ്റല്‍ ബ്രിഡ്ജ് ഇന്‍റര്‍നാഷണല്‍ എന്ന കമ്പനി കെട്ടിടം നിര്‍മിക്കാനായി നല്‍കിയ അപേക്ഷയില്‍ കോടഞ്ചേരി വില്ലേജില്‍ നിന്ന് നല്‍കിയ കൈവശാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

ഭൂപരിഷ്കരണ നിയമത്തിലെ സെക്ഷന്‍ 81 പ്രകാരം ഇളവ് അനുവദിച്ച ഭൂമിയെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. നിര്‍മാണാവശ്യത്തിന് ഉപയോഗിക്കാനാവാത്ത ഭൂമിയാണിതെന്ന് രേഖകളിൽ നിന്നും വ്യക്തമാണ്. എന്നിട്ടും കമ്പനി പിന്‍മാറിയില്ല. പഞ്ചായത്തിനെ സമീപിച്ചു. ഭൂപരിഷ്കരണ നിയമ പ്രകാരം ഇളവ് അനുവദിച്ച തോട്ടഭൂമി എന്ന് രേഖപ്പെടുത്തിയതിനാല്‍ നിര്‍മാണാനുമതി നല്‍കാവുന്നതാണോ എന്ന് റവന്യൂ അധികാരികളില്‍ നിന്ന് രേഖ ഹാജരാക്കേണ്ടതാണെന്ന് അപേക്ഷ പരിശോധിച്ച കോടഞ്ചേരി പഞ്ചായത്ത് സെക്രട്ടറി മറുപടി നല്‍കി. എന്നാൽ അത്തരമൊരു രേഖ കിട്ടില്ലെന്നതിനാല്‍ തന്നെ അനുമതിയില്ലാതെ കമ്പനി പണി തുടങ്ങുകയായിരുന്നു. കെട്ടിടനിര്‍മാണം രണ്ടാം നിലയില്‍ എത്തിയപ്പോഴായിരുന്നു ഒരു ഭാഗം തകര്‍ന്ന് വീണത്. പിന്നാലെ പഞ്ചായത്ത്  സ്റ്റോപ് മെമ്മോയും നല്‍കി.  

ഇതിനിടെ, കോടഞ്ചേരി വില്ലേജിലെ തോട്ടഭൂമി ക്രമക്കേട് സ്ഥിരീകരിച്ച് വില്ലേജ് ഓഫീസര്‍ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിക്ക് നല്‍കിയ കത്തും പുറത്ത് വന്നു.  കോടഞ്ചേരി വില്ലേജില്‍ വെഞ്ചേരി റബ്ബര്‍ എസ്റ്റേറ്റ് എന്ന് കാണിക്കുന്ന ആധാരങ്ങളില്‍ നോളജ് സിറ്റി എന്നറിയപ്പെടുന്ന സ്ഥലത്ത് വ്യത്യസ്ത വ്യക്തികളുടെയും കമ്പനികളുടെയും പേരില്‍ ഹോട്ടലുകള്‍, മെഡിക്കല്‍ കോളജ്, സ്കൂളുകള്‍, ഫ്ളാറ്റുകള്‍, കണ്‍വെന്‍ഷന്‍ സെന്‍ററുകള്‍ എന്നീ ബില്‍ഡിംഗുകള്‍ നിര്‍മിച്ചിട്ടുണ്ടെന്നും മതിയായ രേഖകള്‍ ലഭ്യമല്ലാത്തതിനാല്‍ തോട്ടഭൂമി തരംമാറ്റിയതുമായി ബന്ധപ്പെട്ട നടപടി സ്വീകരിക്കാന്‍ നിര്‍വ്വാഹമില്ലെന്നും കത്തില്‍ വില്ലേജ് ഓഫീസര്‍ വ്യക്തമാക്കുന്നു. കോടഞ്ചേരി വില്ലേജില്‍ ഉള്‍പ്പെട്ടിട്ടുളള എല്ലാ ടിഎല്‍ബി കേസുകളിലെയും രേഖകള്‍ ലഭ്യമാക്കി ഫീല്‍ഡ് പരിശോധന നടത്തി ഏതൊക്കെ ഭൂമിയാണ് ഭൂപരിഷ്കരണ നിയമപ്രകാരം ഇളവ് അനുവദിച്ചതെന്ന് കണ്ടെത്തി നിയമവിരുദ്ധമായി തരംമാറ്റം നടത്തിയ ഭാഗങ്ങളില്‍ നടപടികള്‍ സ്വീകരിക്കാവുന്നതാണ് ഇനിയെടുക്കാവുന്ന നടപടി. 

Related Articles

Leave a Reply

Back to top button