മേജർ രവിയെ പോലെ ഒരാൾ ഇത്തരം വില കുറഞ്ഞ പ്രചാരണം നടത്തുന്നത് അപലപനീയം, നിയമ നടപടികൾ സ്വീകരിക്കുമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: ബിജെപി നേതാവ് മേജർ രവിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണ് എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മേജർ രവിയെ പോലെ ഒരാൾ ഇത്തരം വില കുറഞ്ഞ പ്രചാരണം നടത്തുന്നത് അപലപനീയമാണ് എന്നും അദ്ദേഹം പറഞ്ഞു.വസ്തുതാ വിരുദ്ധമായി നവമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.
സലിം കുമാറിൻ്റെ സംസ്കാര ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ എത്തിയപ്പോൾ ഉണ്ടായ സംഭവവികാസങ്ങളെ പ്രശംസിച്ചും ഇന്നസെൻ്റിൻ്റെ നിര്യാണവേളയിൽ പങ്കെടുക്കാനെത്തിയ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തുവെന്ന് പറഞ്ഞുകൊണ്ടുള്ള കാര്യങ്ങളെ വിമർശിച്ചുമായിരുന്നു മേജർ രവിയെ പ്രതികരണം.
രണ്ട് മുഖ്യമന്ത്രിമാർ തമ്മിലുള്ള വ്യത്യാസമാണ് കേരളം ഇപ്പോൾ കാണുന്നതെന്ന് മേജർ രവി ചൂണ്ടിക്കാട്ടി. “ഒന്ന് കാരണഭൂതൻ എന്ന പാട്ടും പാടിച്ച്, ഞാനാണ് വലുതെന്ന ചിന്തയിൽ നടക്കുന്നൊരു മുൻ മുഖ്യമന്ത്രി. മുൻപ് നടൻ ഇന്നസെൻ്റ് മരിച്ച സമയത്ത് ഇദ്ദേഹം 56 വണ്ടിയും, 560 പൊലീസും, 10 ഫയർ ഫോഴ്സുമായിട്ടാണ് ആ ഇടവഴിയിലൂടെ പോയത്, എന്നായിരുന്നു മേജർ രവിയുടെ പ്രതികരണം.
ഒരു പൊങ്ങച്ചവുമില്ലാതെ വെറുമൊരു വണ്ടിയുമായി വന്ന് സലിം കുമാറിൻ്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത വി.ഡി. സതീശൻ്റെ രീതി മാതൃകാപരമാണെന്ന് മേജർ രവി പ്രശംസിച്ചു. സലിം കുമാറിൻ്റെ വീട്ടിൽ വെച്ച് തനിക്ക് ഷോൾ ഇടാൻ വന്നയാളെ തടഞ്ഞതും, ഓൺലൈൻ മാധ്യമങ്ങളുടെ തള്ളിക്കയറ്റം നിയന്ത്രിക്കാൻ മുന്നിട്ടിറങ്ങിയതും എല്ലാം വി.ഡി. സതീശൻ്റെ നല്ല സ്വഭാവത്തിൻ്റെ തെളിവാണ് എന്നും മേജർ രവി പുകഴ്ത്തിയിരുന്നു.





