
മലപ്പുറം: മദ്യപിച്ച് അമിതവേഗതയിൽ ലോറിയോടിച്ച് വഴിനീളെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും നിരവധി വാഹനങ്ങളും പോലീസ് ജീപ്പും ഇടിച്ചുതെറിപ്പിക്കുകയും ചെയ്ത ഡ്രൈവറെ മങ്കട പോലീസ് അതിസാഹസികമായി പിടികൂടി. മാനന്തവാടി സ്വദേശിയായ ധോണിഷ് (38) ആണ് പിടിയിലായത്. ഗോവയിൽ നിന്ന് പെരിന്തൽമണ്ണയിലെ ഒരു ബാറിലേക്ക് മദ്യവുമായി വന്ന ലോറിയാണ് ഇയാൾ ഓടിച്ചിരുന്നത്.
ബുധനാഴ്ച രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം. പാണ്ടിക്കാട്, മഞ്ചേരി, ആനക്കയം വഴി അമിതവേഗത്തിൽ പാഞ്ഞ ലോറി വഴിയിലുടനീളം കാൽനടയാത്രക്കാരെയും ഇരുചക്ര വാഹനങ്ങളെയും ഇടിച്ചുതെറിപ്പിച്ചു. വിവരമറിഞ്ഞ് ലോറിയെ പിന്തുടർന്ന പോലീസ് ജീപ്പിനെയും ഇയാൾ ഇടിച്ചുതകർത്തു. ഒടുവിൽ ലോറി മങ്കട ടൗണിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് പോലീസ് തടയുകയായിരുന്നു. ഇവിടെ വെച്ച് പൊലീസുകാരെയും നാട്ടുകാരെയും ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിച്ച പ്രതിയെ ഏറെ ബലംപ്രയോഗിച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
രാവിലെ 8.30-ഓടെ മങ്കട പോലീസ് സ്റ്റേഷനിലെത്തിച്ച ശേഷവും പ്രതി അക്രമാസക്തനായിരുന്നു. ഇയാൾക്ക് വിലങ്ങണിയിക്കാൻ ശ്രമിക്കുന്നതിനിടെ, സ്റ്റേഷനിലെ മുപ്പതിനായിരത്തിലധികം രൂപ വിലവരുന്ന സിസിടിവി നിരീക്ഷണ ക്യാമറ ഇയാൾ അടിച്ചുപൊളിച്ചു. ഇത് തടയാൻ ശ്രമിച്ച സത്താർ എന്ന പൊലീസുകാരന്റെ മുഖത്ത് ക്യാമറയുടെ പൊട്ടിയ ഭാഗം കൊണ്ട് പ്രതി ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. പരിക്കേറ്റ പൊലീസുകാരനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനും പൊലീസിനെ ആക്രമിച്ചതിനും ഉൾപ്പെടെ നിരവധി വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.





