
കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധക്കേസിൽ പ്രതികളുടെ കോടതിമാറ്റ ഹര്‍ജി തള്ളി. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് തള്ളിയത്. അഡീഷണൽ സെഷന്‍സ് കോടതി മൂന്നിൽ നിന്ന് വിചാരണ മാറ്റണമെന്നായിരുന്നു ആവശ്യം.
അഡീഷണൽ സെഷന്‍സ് കോടതി മൂന്നിലെ ജഡ്ജി കൃത്യമായല്ല വിചാരണ ഉൾപ്പെടെ നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു പ്രതിഭാഗം കോടതിമാറ്റമെന്ന ആവശ്യവുമായി രംഗത്ത് വന്നത്.
ഈ ആവശ്യം ഉന്നയിച്ചതിന് പിന്നാലെ കേസിലെ പ്രതികളായ 17 പേരുടെയും ജാമ്യം കോടതി റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടായിരുന്നു. അതിന് ശേഷമാണ് ഹൈക്കോടതിയെ സമീപിക്കുകയും ജാമ്യം റദ്ദാക്കിയ നടപടി സ്റ്റേ ചെയ്യുകയും ചെയ്തത്.
അഡീഷണൽ സെഷന്‍സ് കോടതി മൂന്നിലെ ജഡ്ജി കൃത്യമായല്ല വിചാരണ ഉൾപ്പെടെ നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി വിചാരണയിൽ നിന്ന് വിട്ടുനിൽക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ പ്രതിഭാഗം സ്വീകരിച്ചിരുന്നു.
ഒന്നാം സാക്ഷിയെ ആദ്യദിനം വിസ്തരിച്ചെങ്കിൽ പോലും പിന്നീടങ്ങോട്ട് വിചാരണ നടപടികളുമായി ഒരുതരത്തിലും സഹകരിക്കാത്ത സമീപനമായിരുന്നു പ്രതിഭാഗം സ്വീകരിച്ചത്.പിന്നീട് ജഡ്ജി പ്രതികളോട് നേരിട്ട് നിലപാടെന്തെന്ന് ചോദിച്ചപ്പോൾ അഭിഭാഷകർ പറഞ്ഞത് തന്നെയാണ് തങ്ങളുടെയും നിലപാടെന്ന് പറഞ്ഞ് വിചാരണ നടപടികളിൽ നിന്ന് പൂർണമായും മാറിനിൽക്കുകയും കേസിനോട് സഹകരിക്കാതിരിക്കുകയും ആയിരുന്നു പ്രതികളുടെ നിലപാട്. ഇതിനെ തുടർന്നാണ് ഇവരുടെ ജാമ്യം റദ്ദാക്കുന്ന നടപടികളിലേക്ക് കോടതി കടക്കുന്നത്.





