
മലപ്പുറം: മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃദ്ധയ്ക്ക് നടത്തിയ ശസ്ത്രക്രിയയിൽ ഗുരുതരമായ ചികിത്സാ പിഴവ് സംഭവിച്ചതായി പരാതി. ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ അശ്രദ്ധ കാരണം എഴുപത്തിമൂന്നുകാരിയുടെ കാലിലെ പ്രധാന രക്തക്കുഴലുകളിലെ ഞരമ്പുകൾ മുറിഞ്ഞുപോവുകയായിരുന്നു.
നിലമ്പൂർ ചുങ്കത്തറ സ്വദേശിനിയായ പാർവതിക്കാണ് ദുരനുഭവം ഉണ്ടായത്. വിട്ടുമാറാത്ത കാലുവേദനയെ തുടർന്നാണ് ഇവർ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയതും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ശസ്ത്രക്രിയയ്ക്ക് വിധേയയായതും.കഴിഞ്ഞ മെയ് 12-നായിരുന്നു മഞ്ചേരിയിൽ വെച്ച് ഇവരുടെ ശസ്ത്രക്രിയ നടന്നത്. എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞതിന് പിന്നാലെ വയോധികയുടെ ആരോഗ്യനില വഷളാകുകയും കാലിന് കടുത്ത അസ്വസ്ഥതകൾ അനുഭവപ്പെടുകയും ചെയ്തു.
സ്ഥിതി ഗുരുതരമായതിനെ തുടർന്ന് ഇവരെ അടിയന്തരമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ വിശദമായ പരിശോധനയിലാണ് മഞ്ചേരിയിൽ വെച്ച് നടന്ന ശസ്ത്രക്രിയയ്ക്കിടെ ഇവരുടെ കാലിലെ ഒന്നിലേറെ പ്രധാന രക്തക്കുഴലുകൾ മുറിഞ്ഞുപോയതായി കണ്ടെത്തിയത്.ഞരമ്പുകൾ മുറിഞ്ഞതുമൂലം കാലിലേക്കുള്ള രക്തയോട്ടം പൂർണ്ണമായി നിലച്ച അവസ്ഥയിലാണെന്ന് കോഴിക്കോട്ടെ ഡോക്ടർമാർ കുടുംബത്തെ അറിയിക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഈ ഗുരുതരമായ വീഴ്ചയ്ക്കെതിരെ പാർവതിയുടെ കുടുംബം ജില്ലാ മെഡിക്കൽ ഓഫീസർക്ക് (ഡി.എം.ഒ) ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.





