കാൽ നൂറ്റാണ്ടിലെ ദുരിതത്തിന് അന്ത്യം; 69-കാരിയുടെ വയറ്റിൽ നിന്ന് ഭീമൻ ട്യൂമർ നീക്കം ചെയ്തു

തിരുവനന്തപുരം: കാൽ നൂറ്റാണ്ടുകാലമായി വയറ്റിൽ ട്യൂമറുമായി ദുരിതജീവിതം നയിച്ചിരുന്ന 69-കാരിക്ക് അട്ടപ്പാടി കോട്ടത്തറ ട്രൈബൽ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയിൽ പുതുജീവൻ. വിദഗ്ദ്ധ ഡോക്ടർമാർ നടത്തിയ സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് ട്യൂമർ വിജയകരമായി നീക്കം ചെയ്തത്. 25 വർഷമായി കഠിനമായ വയറുവേദനയും അസ്വാഭാവികമായ രീതിയിലുള്ള വയറുവീക്കവും അനുഭവിച്ചിരുന്ന ഇവർ ഏറെ നാളായി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു.
പിന്നീട് ഇവിടെ നടത്തിയ വിശദമായ പരിശോധനകളിലാണ് മെഡിക്കൽ രംഗത്ത് അപൂർവ്വമായി മാത്രം കാണാറുള്ള ‘ജയന്റ് കൊളോണിക് മെസെന്ററിക് സിസ്റ്റ്’ (Giant Colonic Mesenteric Cyst) വയോധികയുടെ വയറ്റിൽ വളരുന്നതായി കണ്ടെത്തിയത്. ശ്രീകൃഷ്ണപുരം സ്വദേശിനിയായ വയോധികയുടെ വയറ്റിൽ നിന്നാണ് 30×20 സെന്റിമീറ്റർ വലിപ്പമുള്ള ഭീമൻ ട്യൂമർ വിജയകരമായി നീക്കം ചെയ്തത്.
ചൊവ്വാഴ്ച രാവിലെ നടത്തിയ ദീർഘനേരം നീണ്ട ശസ്ത്രക്രിയയിലാണ് ട്യൂമർ പൂർണ്ണമായും പുറത്തെടുത്തത്.പ്രമുഖ സർജൻ ഡോ. മിഥുൻ കെ. യുടെ നേരിട്ടുള്ള നേതൃത്വത്തിലായിരുന്നു ഈ സങ്കീർണ്ണ ശസ്ത്രക്രിയ നടന്നത്. അനസ്‌തീഷ്യ വിഭാഗത്തിൽ നിന്നുള്ള ഡോ. രാഹുൽ എസ്, ഡോ. വർഷ പി.കെ എന്നിവരും മെഡിക്കൽ സംഘത്തോടൊപ്പം അണിനിരന്നു. വർഷങ്ങളായി വയറ്റിൽ വളർന്ന ഈ സിസ്റ്റിനുള്ളിൽ വൻതോതിൽ ദ്രാവകം അടിഞ്ഞുകൂടിയിട്ടുണ്ടായിരുന്നു.





