മുഖ്യമന്ത്രിയുടെ ഗുരുവായൂർ ദർശനം: ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന വാർത്തകൾ വ്യാജമെന്ന് ദേവസ്വം

ഗുരുവായൂർ: മുഖ്യമന്ത്രിയുടെ ഗുരുവായൂർ ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലും മറ്റും പ്രചരിക്കുന്ന വാർത്തകൾ തീർത്തും വ്യാജമാണെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ അറിയിച്ചു.
ഞായറാഴ്ചകളിൽ വി.ഐ.പി.കൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ദർശന നിരോധനം ലംഘിച്ചാണ് മുഖ്യമന്ത്രി ക്ഷേത്രത്തിൽ കയറിയതെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. 4,500 രൂപയുടെ നെയ്വിളക്ക് വഴിപാട് ശീട്ടാക്കിയാണ് അദ്ദേഹം ദർശനം നടത്തിയത്.
മുഖ്യമന്ത്രി എത്തിയപ്പോൾ ഭക്തരെ മാറ്റിനിർത്തിയെന്ന പ്രചാരണവും തെറ്റാണെന്ന് ദേവസ്വം വ്യക്തമാക്കി. പായസം കൊണ്ടുപോകുന്നതിനായി തെക്കേ പ്രദക്ഷിണ വഴിയിൽ ഏർപ്പെടുത്തിയ താൽക്കാലിക നിയന്ത്രണം പാലിക്കാൻ മുഖ്യമന്ത്രിയും തയ്യാറാവുകയായിരുന്നു. ഇതല്ലാതെ ഭക്തർക്ക് മറ്റ് ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായിട്ടില്ല.
ക്ഷേത്ര നടപ്പന്തലിൽ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിലുള്ള വീഡിയോകളോ റീൽസുകളോ എടുക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ആരെങ്കിലും റീൽസ് എടുത്തതായി ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും, മുൻപും ഇത്തരം ലംഘനങ്ങൾക്കെതിരെ ദേവസ്വം കർശന നടപടി എടുത്തിട്ടുണ്ടെന്നും അഡ്മിനിസ്ട്രേറ്റർ കൂട്ടിച്ചേർത്തു.





