ഭാര്യയുമായി രഹസ്യബന്ധമെന്ന് സംശയം; യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കഴുത്തറുത്ത് കൊന്നു, പ്രതി പിടിയിൽ

മുംബൈ: ഭാര്യയുമായി രഹസ്യബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഗോരേഗാവ് ആരേ കോളനിയിൽ അശോക് ഭൂസാരെ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭീംരാജ് ഓംപ്രകാശ് ശർമ്മ യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തുകയായിരുന്നു.
തുടർന്ന് പ്രതിയും ഭാര്യയും ഭൂസാരെയും ഒന്നിച്ച് മദ്യപിച്ചു. മദ്യപാനത്തിനിടയിൽ തന്റെ ഭാര്യയെ ഇനി കാണരുതെന്ന് ഭൂസാരെയ്ക്ക് ശർമ്മ മുന്നറിയിപ്പ് നൽകി. ഇതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഭാര്യയുടെ കൺമുന്നിൽ വെച്ച് പ്രതി ഭൂസാരെയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
കൃത്യത്തിന് ശേഷം പ്രതിയായ ശർമ്മ സമീപത്തെ വനമേഖലയിലേക്ക് ഓടി രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് പിടിയിലായത്. മൂന്ന് മണിക്കൂറോശം നീണ്ട തെരച്ചിലിനൊടുവിലാണ് പ്രതി പൊലീസിന്റെ പിടിയിലായത്. കൊല്ലപ്പെട്ട ഭൂസാരെ നേരത്തെയും ശർമ്മയുടെ ഭാര്യയെ ശല്യം ചെയ്തിരുന്നതായും നിരവധി മുന്നറിയിപ്പുകൾ നൽകിയിട്ടും അദ്ദേഹം അവരെ കാണുന്നത് തുടർന്നതിലുണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണ്.





