ആരവം മുഴക്കുന്നവർ പിന്നീട് കല്ലെറിയുന്ന സാഹചര്യം ഉണ്ടാകരുത്, ആദ്യ ഘട്ടങ്ങളിൽ ചില ‘കൈപ്പുനീർ’ കുടിക്കേണ്ടി വരും’ ; എ.കെ ആന്റണിയുടെ വീട്ടിലെത്തി വി.ഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ വീട്ടിലെത്തി വി.ഡി സതീശൻ.മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്റെ പേര് നിർദേശിക്കപ്പെടുന്നതിലും തിരഞ്ഞെടുക്കപ്പെടുന്നതിലും നിർണായക പങ്കുവഹിച്ച മുതിർന്ന നേതാവിനെ നേരിൽ കണ്ട് നന്ദി അറിയിക്കാനും അനുഗ്രഹം തേടാനുമാണ് സതീശൻ എത്തിയത്.
വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള അടുത്ത അഞ്ചു വർഷം കേരളത്തിന്റെ സുവർണകാലമായി മാറട്ടെ എന്ന് മുതിർന്ന എ.കെ ആന്റണി ആശംസിച്ചു.വികസനത്തിലും ജനക്ഷേമത്തിലും കേരളത്തെ ദക്ഷിണേന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമായി നയിക്കാൻ സതീശന് സാധിക്കട്ടെ. സോണിയാ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും കൂടിയാലോചിച്ചാണ് കോൺഗ്രസ് പ്രസിഡന്റ് സതീശനെ ഈ സ്ഥാനത്തേക്ക് നിയോഗിച്ചത്. ഈ തീരുമാനത്തെ താൻ പൂർണമായും പിന്താങ്ങുന്നുവെന്നും സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും ആന്റണി പറഞ്ഞു.
അതേസമയം, കേരളം സാമ്പത്തികമായി തരിപ്പണമായ അവസ്ഥയിലാണെന്ന് ആന്റണി ഓർമ്മിപ്പിച്ചു. 2001ൽ താൻ മുഖ്യമന്ത്രിയായ കാലത്തെ സമാനമായ സാഹചര്യമാണ് ഇപ്പോഴുമുള്ളത്. തുടക്കത്തിൽ തന്നെ ജനപ്രിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കരുത്.ചില കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരും. സതീശന് സംസ്ഥാനത്തെ കരകയറ്റാൻ ആവശ്യമായ സാവകാശം നൽകണമെന്നും അദ്ദേഹം മാധ്യമങ്ങളോടും ജനങ്ങളോടും അഭ്യർഥിച്ചു. തുടക്കത്തിൽ ആരവം മുഴക്കുന്നവർ പിന്നീട് കല്ലെറിയുന്ന സാഹചര്യം ഉണ്ടാകരുത്.ഭരണത്തിന്റെ ആദ്യ ഘട്ടങ്ങളിൽ ചില ‘കൈപ്പുനീർ’ കുടിക്കേണ്ടി വരും. ആ സമയത്ത് സതീശനെ പിന്തുണയ്ക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ സാമ്പത്തിക തകർച്ചയിൽ നിന്ന് രക്ഷിക്കാൻ സതീശനും യുഡിഎഫിനും സാധിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച ആന്റണി, തന്റെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. കൂടിക്കാഴ്ചയ്ക്ക് ശേഷം വി.ഡി സതീശന് അദ്ദേഹം ഹസ്തദാനം നൽകി ആശംസകൾ നേരുകയും ചെയ്തു.





