
താമരശ്ശേരി : മുസ്ലിംലീഗിന്റെ കുത്തകസീറ്റെന്ന വിശേഷണം നഷ്ടമായ അന്നുമുതൽ രണ്ട് പതിറ്റാണ്ടോളം കാലമായി കൊടുവള്ളി നിയമസഭാമണ്ഡലം വെച്ചുപുലർത്തിയ സ്വഭാവം യു.ഡി.എഫ്. മാറ്റിയെഴുതി. 2006 മുതൽ 20 വർഷമായി ഇടതു- വലതു മുന്നണികളെ മാറി മാറി തുണയ്ക്കുന്ന, ഒരു മുന്നണിയ്ക്കും തുടർച്ച നൽകാതിരുന്ന മണ്ഡലമെന്ന സവിശേഷതയാണ് ഇത്തവണ തിരുത്തിക്കുറിക്കപ്പെട്ടത്. കേരളമുടനീളം അലയടിച്ച ഭരണവിരുദ്ധവികാരത്തിന്റെ സ്വാഭാവിക പ്രതിഫലനം അലയടിക്കുമെന്ന് കരുതിയിരുന്നെങ്കിലും മുന്നണി ക്യാമ്പിന്റെ കണക്കൂകൂട്ടലുകളെപ്പോലും തെറ്റിച്ച് സിറ്റിങ് മണ്ഡലമായ കൊടുവള്ളി യു.ഡി.എഫിന് സമ്മാനിച്ചത് ജില്ലയിലെ ഏറ്റവും മികച്ച ഭൂരിപക്ഷം.
ഭരണവിരുദ്ധതരംഗത്തിനൊപ്പം, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസിന്റെ വ്യക്തിപ്രഭാവവും നേതാക്കളുടെയും പ്രവർത്തകരുടെയും കൂട്ടായ പ്രയത്നവും, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശതിരഞ്ഞെടുപ്പിലും പ്രകടമായ പിന്തുണയും ഒത്തുചേർന്നതാണ് കൊടുവള്ളിയിൽ പുതുചരിത്രമെഴുതിയത്. ആകെ 95,164 വോട്ടുകൾ നേടിയ പി.കെ. ഫിറോസിന് കൊടുവള്ളി സമ്മാനിച്ചത് 36,682 വോട്ടുകളുടെ ഭൂരിപക്ഷമാണ്. കൊടുവള്ളി മണ്ഡലത്തിലെതന്നെ സർവകാല റെക്കോഡാണിത്. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ 6344 വോട്ടുകൾ നേടിയിരുന്ന മണ്ഡലത്തിലാണ് ഇത്തവണ മിന്നുന്ന വിജയം നേടിയിരിക്കുന്നത്. മറുവശത്ത് എൽ.ഡി.എഫിന്റെ ആകെ വോട്ടിൽ കഴിഞ്ഞതവണത്തെ അപേക്ഷിച്ച് 7510 വോട്ടുകളാണ് കുറഞ്ഞത്. എൻ.ഡി.എ.ക്ക് ആവട്ടെ 334 വോട്ടുകളുടെ വർധന ഇത്തവണയുണ്ടായി.
വോട്ടെണ്ണലിന്റെ എല്ലാഘട്ടത്തിലും കൊടുവള്ളിയിൽ യു.ഡി.എഫ്. തന്നെയായിരുന്നു മുന്നിൽ. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ആകെ വോട്ട് വിഹിതത്തിൽ വർധനയുണ്ടായിരുന്ന കട്ടിപ്പാറയിലെ ബൂത്തുകളിൽ മേൽക്കൈ നേടിക്കൊണ്ടായിരുന്നു യു.ഡി.എഫിന്റെ തുടക്കം. തുടർന്നങ്ങോട്ട് കട്ടിപ്പാറ, താമരശ്ശേരി, ഓമശ്ശേരി, കൊടുവള്ളി നഗരസഭ, കിഴക്കോത്ത്, നരിക്കുനി, മടവൂർ എന്നിവിടങ്ങളിലെല്ലാം യു.ഡി.എഫിനായിരുന്നു മുൻതൂക്കം.





