
കോഴിക്കോട്: മോഷണശ്രമത്തിനിടെ ഇതരസംസ്ഥാന തൊഴിലാളിയായ കളളന് കിണറ്റില്‍ വീണു. നന്തിബസാര്‍ ടൗണിലെ നിസാര്‍ മന്‍സിലിൽ കുഞ്ഞബ്ദുളളയുടെ വീട്ടിലെ കിണറ്റിലാണ് കളളന് വീണത്.
രാവിലെ കുഞ്ഞബ്ദുളളയുടെ ഭാര്യ കിണറിന്റെ ഗ്രില്ല് തെന്നി നീങ്ങിയത് നേരെയാക്കിയ ശേഷം വെളളം കോരുന്ന സമയത്താണ് കിണറ്റിനകത്ത് ആളെ കാണുന്നത്.
24 അടിയോളം താഴ്ച്ചയുളള കിണറായിരുന്നു. ആദ്യം കിണറ്റില്‍ തേങ്ങ വീണതാണ് എന്നാണ് കുഞ്ഞബ്ദുളളയുടെ ഭാര്യ കരുതിയത്. ഇയാള്‍ മുകളിലേക്ക് നോക്കിയതോടെയാണ് ആളാണ് എന്ന് മനസിലായത്.ഇതോടെ പേടിച്ച് നിലവിളിച്ചു. നിലവിളി കേട്ട് കുഞ്ഞബ്ദുളളയും മകനും ഓടിവരികയും പൊലീസിനെയും ഫയര്‍ ഫോഴ്സിനെയും വിവരമറിയിക്കുകയുമായിരുന്നു.
കിണറിന്റെ ഗ്രില്ല് നീക്കിയതിന് ശേഷം കുളിമുറി വഴി വീട്ടിനുളളിലേക്ക് കയറാനുളള ശ്രമത്തിനിടെ കാല് തെറ്റി കിണറ്റില്‍ വീണതാകാം എന്നാണ് സംശയം. വിവരമറിയിച്ചിനെ തുടര്‍ന്ന് കൊയിലാണ്ടി പൊലീസും ഫയര്‍ സ്റ്റേഷനിലെ ജീവനക്കാരും സ്ഥലത്തെത്തി.നെറ്റ് ഉപയോഗിച്ച് കിണറ്റില്‍ നിന്നും കളളനെ കയറ്റുകയായിരുന്നു. പിന്നീട് ഫയര്‍ഫോഴ്സിന്റെ ആംബുലന്‍സില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.





