Ernakulam

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല – ഹൈക്കോടതി

Please complete the required fields.




കൊച്ചി: തൃശൂർ പൂരത്തിലെ ആന എഴുന്നെള്ളത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ലെന്ന് ഹൈക്കോടതി. പൊതുതാത്പര്യ ഹർജിയിൽ അടിയന്തരമായി ഇടപെടാൻ കഴിയില്ല. തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.
തൃശൂർ സ്വദേശിയായ വെങ്കിടാചലം എന്നയാൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ മറുപടി. ചൂട് കൂടിയത് കണക്കിലെടുത്ത് ആന എഴുന്നെള്ളിപ്പിൽ നിയന്ത്രണങ്ങൾ വേണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

മുൻപ് ആന എഴുന്നെള്ളത്തുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ മാർഗനിർദേശം പുറപ്പെടുവിച്ചുകൊണ്ട് ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു അതുകൊണ്ടുതന്നെ ഇത്തരം നിലപാടുകളിലേക്ക് പോകാൻ സാങ്കേതികമായി കോടതിയ്ക്ക് തടസങ്ങളുണ്ട്. ഈ പശ്ചാത്തലത്തിലാണ് അടിയന്തര സ്വഭാവമില്ലെന്ന നിലപാട് ഈ വിഷയത്തിൽ കോടതി സ്വീകരിച്ചിട്ടുള്ളത്.

അതേസമയം, തൃശൂർ പൂരം ആചാരപരമായ ചടങ്ങുകൾ മാത്രമാക്കി നടത്താനാണ് നിലവിലെ തീരുമാനം. വെടിക്കെട്ട് ഒഴിവാക്കാനും കുടമാറ്റം 15 മിനിട്ട് മാത്രമായി ചുരുക്കാനും യോഗത്തിൽ തീരുമാനമായി. 15 ആനകൾ ഇരുവിഭാഗങ്ങളിലും അണിനിരക്കും ഇലഞ്ഞിത്തറ മേളം, ആന എഴുന്നെള്ളത്ത് തുടങ്ങിയവ ആചാരത്തിന്റെ ഭാഗമാണെന്നും ഒഴിവാക്കാൻ കഴിയില്ലെന്നും പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു.മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ നിർദേശങ്ങൾ അംഗീകരിക്കുന്നെന്നും വെടിക്കെട്ട് പൂർണമായും ഒഴിവാക്കും കുടമാറ്റം ചടങ്ങ് മാത്രമായി മാറ്റുമെന്നും തിരുവമ്പാടി ദേവസ്വം നിലപാട് അറിയിച്ചിരുന്നു.

Related Articles

Back to top button