അറ്റ് യുവർ ഓൺ റിസ്ക്’; നിതിൻ രാജിന്റെ വീട് സന്ദർശിക്കാനൊരുങ്ങിയ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി കോളജ് മാനേജ്മെന്റ്

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ, മാനേജ്മെന്റിനെതിരെയും അധ്യാപകൻ ഡോ. റാമിനെതിരെയും ഗുരുതരമായ വെളിപ്പെടുത്തലുകളുമായി വിദ്യാർത്ഥി യൂണിയൻ പ്രതിനിധികൾ രംഗത്തെത്തി.
നിതിന്റെ വീട് സന്ദർശിക്കുന്നതിനെക്കുറിച്ച് മാനേജ്മെന്റിനോട് ചോദിച്ചപ്പോൾ ‘അറ്റ് യുവർ ഓൺ റിസ്ക്’ എന്ന ഭീഷണിയുയർത്തുന്ന മറുപടിയാണ് ലഭിച്ചതെന്ന് വിദ്യാർത്ഥികൾ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെ നിരീക്ഷിക്കാനും അവരുടെ ദൃശ്യങ്ങൾ പകർത്താനും മാനേജ്മെന്റ് ആളുകളെ നിയോഗിച്ചതായും, ഇത് തങ്ങളുടെ കരിയർ തകർക്കുമോ എന്ന ഭയമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.പ്രശ്നപരിഹാരത്തിനായി എത്തിയ മാനേജ്മെന്റ് പ്രതിനിധി ഡോ. റാമിനെ ന്യായീകരിക്കാനാണ് ശ്രമിച്ചതെന്നും തീരുമാനങ്ങൾ എടുക്കാൻ അധികാരമില്ലാത്തയാളെയാണ് ചർച്ചയ്ക്ക് അയച്ചതെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.
ഡോ. റാമിനെതിരെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് സഹപാഠികൾ പങ്കുവെച്ചത്. റാഗിങ് വിരുദ്ധ സമിതിയുടെ ചുമതല വഹിക്കുന്ന ഇദ്ദേഹം തന്നെ വിദ്യാർത്ഥികളെ നിരന്തരം ജാതീയമായും ശാരീരികമായും അധിക്ഷേപിച്ചിരുന്നതായി അവർ വെളിപ്പെടുത്തി.ചെരുപ്പിട്ട് വന്നതിന് ‘കോളനി’ എന്ന് വിളിച്ചും ഗോത്രവർഗക്കാരനെന്ന് പരിഹസിച്ചും വിദ്യാർത്ഥികളെ അദ്ദേഹം അപമാനിച്ചിരുന്നു. ഒരു പെൺകുട്ടിയെക്കൊണ്ട് സഹപാഠിയെ ചെരുപ്പൂരി തല്ലിക്കാൻ ശ്രമിച്ചതായും, നിറത്തിന്റെ പേരിൽ വെള്ളപ്പാറ്റയെന്നും കറുത്ത പശുവെന്നും വിദ്യാർത്ഥികളെ വിളിച്ചിരുന്നതായും പരാതിയുണ്ട്.
പ്രതികരിക്കുന്നവരെ പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും നിരവധി വിദ്യാർത്ഥികൾ മറ്റ് അധ്യാപകർക്കെതിരെയും സമാനമായ പരാതികൾ ഉന്നയിക്കുന്നുണ്ടെന്നും യൂണിയൻ പ്രതിനിധികൾ പറഞ്ഞു. ഡോ. റാമിനെ പുറത്താക്കുന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് വിദ്യാർത്ഥികൾ.





