
കോഴിക്കോട് : ആറുവരിപ്പാതയിൽ പന്തീരാങ്കാവ് ടോൾപ്ലാസയ്ക്കുമുന്നിൽ തിങ്കളാഴ്ചയും ഇടയ്ക്കിടെ ഗതാഗതക്കുരുക്ക്. വാഹനങ്ങളുടെനിര ഏറെ നീളുന്ന സ്ഥിതിയുണ്ടായില്ലെങ്കിലും കുരുക്ക് പൂർണമായും അഴിയുന്നില്ല. ഹാൻഡ്സ്കാനർ ഉപയോഗിച്ചുള്ള സ്കാനിങ്ങും തിങ്കളാഴ്ചയും തുടർന്നു.
വാഹനങ്ങളുടെ ഫാസ്ടാഗ് കൃത്യമായി സ്കാൻചെയ്യാനാവാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന വിശദീകരണവുമായി ദേശീയപാതാ അതോറിറ്റി അധികൃതർ രംഗത്തെത്തി.
സ്കാനറുകൾ എല്ലാം നന്നായി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ വാഹനങ്ങൾക്ക് ഫാസ്ടാഗ് ഇല്ലാതാകുകയോ സാങ്കേതികമായി പ്രശ്നങ്ങളുണ്ടാകുകയോ ചെയ്യുമ്പോഴാണ് സ്കാനിങ് നടക്കാതെവരുന്നത്. നാലുദിവസത്തിനകം കുരുക്കിന് പരിഹാരമുണ്ടാകുമെന്നും ഇവർ പറയുന്നു. മിനിറ്റിൽ 25 വാഹനങ്ങൾ കടത്തിവിടുന്നുണ്ടെന്നാണ് ടോൾപ്ലാസ ജീവനക്കാർ പറയുന്നത്. 10 സെക്കൻഡാണ് ഒരുവാഹനം കടത്തിവിടാനുള്ള അംഗീകൃത സമയം. എന്നാൽ രണ്ടുസെക്കൻഡിൽത്തന്നെ എല്ലാം കൃത്യമാണെങ്കിൽ വാഹനം കടത്തിവിടുന്നുണ്ടെന്നാണ് ഇവർ പറയുന്നത്.
പഴയ പാലത്തിന്റെ നടപ്പാത പൊളിക്കുവാൻ തുടങ്ങിയിട്ടുണ്ട്. പുതിയ പാലവും പഴയപാലവും കൂട്ടിയോജിപ്പിച്ച ശേഷമേ ഇനി ഗതാഗതം സാധ്യമാകൂ. പാലത്തിന്റെ പണികഴിയുവാൻ ഇനിയും മാസങ്ങൾ വേണ്ടിവരും. അതുവരെ ഈ സംവിധാനംതന്നെ തുടരാനാണ് സാധ്യത.
287 മീറ്റർ ആണ് നടപ്പാതയുടെ നീളം. 1.2 മീറ്റർ നീളത്തിൽ ആണ് മുറിച്ചെടുക്കുന്നത്. ഒരുദിവസം പരമാവധി 10 കഷണത്തിൽ താഴെയെ മുറിക്കാൻ പറ്റുകയുള്ളൂ. ഏപ്രിൽ ഒന്നിനാണ് പണി തുടങ്ങിയത്. ഏകദേശം 20 ശതമാനം പണി മാത്രമേ പൂർത്തിയായിട്ടുള്ളൂ.





