
മുംബൈ: ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബൗളർമാരിലൊരാളായ ജസ്പ്രീത് ബുംറ തന്റെ കരിയറിലെ സമാനതകളില്ലാത്ത ഒരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലായി ഒരു വിക്കറ്റ് പോലും നേടാനാകാതെ പതറുന്ന ബുംറ, 122 പന്തുകൾ നീണ്ട തന്റെ കരിയറിലെ ഏറ്റവും ദൈർഘ്യമേറിയ വിക്കറ്റ് വരൾച്ചയിലാണ് ഇപ്പോൾ.
2025 സീസണിന്റെ അവസാനത്തിൽ തുടങ്ങിയ ഈ ഫോമില്ലായ്മ 2026 സീസണിലെ ആദ്യ നാല് മത്സരങ്ങൾ പിന്നിടുമ്പോഴും തുടരുന്നത് മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ലോകകപ്പ് കിരീടനേട്ടത്തിൽ ഇന്ത്യയുടെ കുന്തമുനയായിരുന്ന താരം മുംബൈയുടെ നീലക്കുപ്പായത്തിൽ എത്തിയപ്പോൾ താളം കണ്ടെത്താനാകാതെ പോകുന്നത് ആരാധകരെയും നിരാശരാക്കുന്നു.
നായകൻ ഹാർദിക് പാണ്ഡ്യയുടെ കീഴിൽ ബുംറയെ ഉപയോഗിക്കുന്ന രീതിയിലെ അസ്ഥിരതയാണ് പ്രധാനമായും വിമർശിക്കപ്പെടുന്നത്. ഓരോ മത്സരത്തിലും വ്യത്യസ്ത ഓവറുകളിൽ ബൗളിംഗിനെത്തുന്ന രീതി ബുംറയുടെ കൃത്യമായ താളം തെറ്റിക്കുന്നുവെന്നാണ് നിരീക്ഷകർ പറയുന്നത്.
ഇതിന് പുറമെ, ബുംറയുടെ ഓവറുകളിൽ റിസ്ക് എടുക്കാതെ വിക്കറ്റ് സംരക്ഷിച്ച് കളിക്കുക എന്ന തന്ത്രം എതിർ ടീം ബാറ്റർമാർ വിജയകരമായി നടപ്പിലാക്കുന്നതും വിക്കറ്റ് ലഭിക്കാനുള്ള സാധ്യത കുറയ്ക്കുന്നു.
ബൗളിംഗ് കോച്ച് ലസിത് മലിംഗയുടെ അഭിപ്രായത്തിൽ, സ്വന്തം സ്വാഭാവിക പന്തുകൾക്ക് പകരം വിക്കറ്റ് കണ്ടെത്താനായി ബൗളർമാർ നടത്തുന്ന അമിത പരീക്ഷണങ്ങളും തിരിച്ചടിയാകുന്നുണ്ട്. എന്നാൽ ഈ വിക്കറ്റ് വരൾച്ചയിൽ കാര്യമായ ആശങ്ക വേണ്ടെന്നാണ് മുൻ താരം രവിചന്ദ്രൻ അശ്വിന്റെ നിലപാട്.
ടി20 ക്രിക്കറ്റിൽ വിക്കറ്റ് വീഴ്ത്തുന്നതിനേക്കാൾ റൺസ് നിയന്ത്രിക്കുന്നതിലാണ് മിടുക്കെന്നും ബുംറ ഇപ്പോഴും റൺസ് വിട്ടുകൊടുക്കാതെ എതിരാളികളെ വരിഞ്ഞുമുറുക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വാംഖഡെ പോലെയുള്ള ചെറിയ സ്റ്റേഡിയങ്ങളിൽ റൺസ് പിടിച്ചുനിർത്തുന്നതിനാണ് പ്രാധാന്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മുംബൈ ഇന്ത്യൻസിന് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ ബുംറയുടെ തിരിച്ചുവരവ് അനിവാര്യമാണ്. ഏപ്രിൽ 16-ന് പഞ്ചാബ് കിംഗ്‌സിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിൽ ബുംറ തന്റെ വിക്കറ്റ് വേട്ട പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം.





