ശ്രീനന്ദക്കായി നാലാം ദിവസവും തിരച്ചിൽ; മയക്കുമരുന്ന് നൽകി മകളെ തട്ടിക്കൊണ്ടുപോയതെന്ന് അമ്മ, ദുരൂഹത ആരോപിച്ച് കുടുംബം

മൈസൂർ: ചിക്കമഗളൂരുവിൽ കാണാതായ മലയാളി വിദ്യാർഥിനി ശ്രീനന്ദയുടെ (15) തിരോധാനത്തിൽ ദുരൂഹത ആരോപിച്ച് അമ്മ രോഹിണി. മകളെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാമെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.
“എന്റെ കുട്ടിയെ മയക്കുമരുന്ന് നൽകി ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാം. താഴെ ഇറങ്ങിയ സമയത്ത് ആരെങ്കിലും അവളെ ശ്രദ്ധിച്ചിട്ടുണ്ടാകാം. മുകളിലേക്ക് തിരികെ കയറി വന്ന സമയത്ത് അവളെ തട്ടിക്കൊണ്ടുപോയതാകാനാണ് സാധ്യത,” രോഹിണി പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ശ്രീനന്ദക്കായി നാലാം ദിവസവും തിരച്ചിൽ തുടരുകയാണ്. പാലക്കാട് കടമ്പഴിപ്പുറം സ്വദേശികളായ രമേശ്-രോഹിണിദമ്പതികളുടെമകൾശ്രീനന്ദയെചെവ്വാഴ്ചമുതലാണ്കാണതായത്.യാത്രാസംഘത്തോടൊപ്പം ഉണ്ടായിരുന്ന കുട്ടിയെ വെറും നാല് മിനിറ്റിനുള്ളിലാണ് നഷ്ടമാകുന്നത്.വൈകീട്ട് 5.20വരെ കുട്ടി മാതാപിതാക്കളുടെ കൂടെയുണ്ടായിരുന്നു.മകളെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാമെന്നാണ് രക്ഷിതാക്കളും ബന്ധുക്കളും പറയുന്നത്. ഇത് കാണിച്ച് ചിക്കമഗളൂരു നോർത്ത് പൊലീസിൽ പരാതി നൽകി.
പാലക്കാടുനിന്നുള്ള സംഘം സന്ദർശിക്കുമ്പോൾ മറ്റ് പത്ത് പേരായിരുന്നു വ്യൂപോയിന്റിൽ ഉണ്ടായിരുന്നു. ഇവരെ തിരിച്ചറിയാൻ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണ്.
മാണിക്കധാര വെള്ളച്ചാട്ടം, ബാബാ ബുധൻഗിരി കുന്ന് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ആദ്യ ദിവസങ്ങളിൽ പരിശോധന നടത്തിയത്.കുന്നിന്റെ 300 അടി താഴ്ചയിൽവരെ തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് അടക്കം പരിശോധന നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. തിരച്ചിൽ ഊർജിതമാക്കാൻ കർണാടക വനം മന്ത്രി ഈശ്വർ ബി. ഖന്ദ്രെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.





