
പന്തളം: പന്തളം കൈപ്പുഴ സ്വദേശിയായ പ്രവാസിയുടെ വീട്ടിൽനിന്ന് അമ്പത്തിഒന്നര പവൻ സ്വർണം കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കേസിലെ മുഖ്യപ്രതികളിൽ ഒരാളായ തെങ്കാശി കടയനല്ലൂർ സ്വദേശി സബ്ജയിൽ രാജ എന്നറിയപ്പെടുന്ന മരുതരാജ് (28) ആണ് പന്തളം പോലീസിന്റെ പിടിയിലായത്.
ഒരു കൊലപാതക കേസും ആറ് വധശ്രമ കേസുകളും നിരവധി കവർച്ച കേസുകളുമടക്കം അമ്പതോളം കേസുകളിലെ പ്രതിയാണ് ഇയാൾ. തമിഴ്നാട്ടിൽ അടക്കം നിരവധി പൊലീസ് സ്റ്റേഷനുകളിൽ പിടികിട്ടാപ്പുള്ളിയാണ്. തമിഴ്നാട്ടിലെ പുതുക്കോട്ടയിൽനിന്ന് സാഹസികമായാണ് പ്രത്യേക അന്വേഷണസംഘം ഇയാളെ പിടികൂടിയത്.
പന്തളം എസ്.എച്ച്.ഒ സജീഷ് കുമാർ, സബ്ഇൻസ്പെക്ടർ യു.വി വിഷ്ണു, പൊലീസ് ഉദ്യോഗസ്ഥരായ എസ് അൻവർഷ, ആർ രഞ്ജിത്ത്, നിയാസ്, ബി അരുൺ, സിജു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അടൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിൽ ഇനി രണ്ടുപേരെ കൂടി പിടികൂടാനുണ്ട്.




