
ബെംഗളൂരു: ക്ഷേത്രവളപ്പിലെ പ്രീ-വെഡ്ഡിങ് ഷൂട്ടിനിടെ നാട്ടുകാരും ക്യാമറമാന്മാരും തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ ക്യാമറമാന്മാരായ രണ്ടുപേർക്ക് പരിക്കേറ്റു. കർണാടകയിലെ സക്‌ലേശ്പുർ ഭേട്ടട ഭൈരവേശ്വര ക്ഷേത്രത്തിലാണ് സംഭവം.
ക്ഷേത്രവളപ്പിൽ ക്യാമറമാന്മാർ ചെരിപ്പ് ധരിച്ച് പ്രവേശിച്ചെന്നും ക്ഷേത്രത്തിനുള്ളിൽ ചിത്രീകരണം നടത്തിയെന്നും ആരോപിച്ച് ചിലർ രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ചെരിപ്പ് ധരിച്ചതും മറ്റും ഇവർ ചോദ്യംചെയ്തതോടെ ആദ്യം വാക്കുതർക്കമുണ്ടായി. പിന്നാലെ ഇവർ ക്യാമറമാന്മാരെ ആക്രമിച്ചു. ഇതോടെ ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.
ക്യാമറമാന്മാരായ നവി, നന്ദൻ എന്നിവർക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്. ഇവരുടെ ഒരു ക്യാമറയും തകർന്നിട്ടുണ്ട്. പരിക്കേറ്റ രണ്ടുപേരെയും പിന്നീട് സക്‌ലേശ്പുർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്തതായും ഏഴുപേരെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. ആഷി, പ്രശാന്ത്, രക്ഷ, അരവിന്ദ്, ഉചിത്, പ്രജ്വൽ, നിഷാന്ത് എന്നിവരാണ് അറസ്റ്റിലായവർ.





