Kollam

ഡോ. വന്ദന ദാസ് കൊലക്കേസ്; ശിക്ഷാവിധി ഇന്ന്

Please complete the required fields.




ഡോക്ടര്‍ വന്ദന ദാസ് കൊലപാതകക്കേസില്‍ ശിക്ഷാവിധി ഇന്ന്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിക്കുക. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായി കണ്ട് പരമാവധി ശിക്ഷ പ്രതി സന്ദീപിന് നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. എന്നാല്‍ പ്രതിയുടെ ആക്രമണം കൊല്ലണമെന്ന ഉദ്ദേശത്തോടെ ആയിരുന്നില്ലെന്നും സമനിലതെറ്റിയുള്ള ആക്രമണമായിരുന്നു എന്നുമാണ് പ്രതിഭാഗം കോടതിയെ അറിയിച്ചത്. 2023 മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വച്ച് പ്രതി സന്ദീപ് വന്ദനാദാസിനെ കുത്തിക്കൊലപ്പെടുത്തുന്നത്.

അമ്മക്ക് താന്‍ മാത്രമേ ഉള്ളുവെന്നും കുറഞ്ഞ ശിക്ഷ നല്‍കണമെന്നുമാണ് കോടതിയോട് സന്ദീപ് ആവശ്യപ്പെട്ടിരിക്കുന്നത്. ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനുള്ള ബാലിശമായ കാരണങ്ങള്‍ മാത്രമാണ് പ്രതിയുടേതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. പശ്ചാത്താപത്തിന്റെ ഒരു കണിക പോലും പ്രതിയില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. വന്ദനയെ ക്രൂരമായി കൊലപ്പെടുത്തി. അലറിവിളിച്ച് പുറത്തേക്ക് പോയ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് കയ്യില്‍ പിടിച്ച് തന്റെ ശരീരത്തോട് ചേര്‍ത്ത് നിര്‍ത്തി കുത്തി കൊലപ്പെടുത്തുകയാണ് പ്രതി ചെയ്തതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

വന്ദനയെ തല മുതല്‍ കാലു വരെ 23 തവണ കുത്തി. സഹായം ആവശ്യപ്പെട്ട്, രക്ഷിക്കാന്‍ വിളിച്ചുവരുത്തിയ പൊലീസുകാരെ ആക്രമിച്ചെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ശിക്ഷ വിധിക്കുമ്പോള്‍ കൊല്ലപ്പെട്ടത് ആരെന്ന് കോടതി പരിഗണിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. വന്ദനയുടെ പ്രായം ഉള്‍പ്പടെ കണിക്കിലെടുക്കണം. ചികിത്സയ്ക്ക് വന്ന പ്രതിക്ക് വേണ്ട ചികിത്സ നല്‍കുകയാണ് വന്ദന ചെയ്തത്. സര്‍ക്കാര്‍ ആശുപത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ആളാണ് വന്ദനയെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

2023 മെയ് 10ന് പുലര്‍ച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ച് ഡോക്ടര്‍ വന്ദനാ ദാസിനെ മദ്യലഹരിയില്‍ പ്രതി സന്ദീപ് കുത്തി കൊലപ്പെടുത്തിയത്. നെടുമ്പനയിലെ എയ്ഡഡ് സ്‌കൂള്‍ അധ്യാപകനായിരുന്ന കുടവട്ടൂര്‍ സ്വദേശി സന്ദീപ് ഡോ.വന്ദനയെ സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചാണ് കുത്തി കൊലപ്പെടുത്തിയത്.

Related Articles

Back to top button