സ്‌കൂളിലെ ‘ടവൽ ഡാൻസ്’ വിവാദത്തിൽ; പശ്ചിമ ബംഗാൾ സർക്കാരിനും പോലീസിനും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സർക്കാർ സ്കൂളിൽ പെൺകുട്ടികൾ നടത്തിയ ‘ടവൽ ഡാൻസ്’ വീഡിയോ വിവാദമായ പശ്ചാത്തലത്തിൽ വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ ഇടപെട്ടു.
സംഭവത്തിൽ പശ്ചിമ ബംഗാൾ സർക്കാരിനും സംസ്ഥാന പോലീസ് മേധാവിക്കും കമ്മീഷൻ നോട്ടീസ് അയച്ചു. പ്രശസ്ത ബോളിവുഡ് ചിത്രം ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ’യിലെ ‘മേരെ ഖ്വാബോൻ മേം’ എന്ന ഗാനത്തിന് ടവൽ ചുറ്റി വിദ്യാർത്ഥിനികൾ നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് അധികൃതർക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നത്.വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുലർത്തേണ്ട അച്ചടക്കത്തെയും ധാർമ്മികതയെയും കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് ഈ സംഭവം തുടക്കമിട്ടിരിക്കുന്നത്. സ്കൂളുകളിൽ ഇത്തരം നൃത്ത പ്രകടനങ്ങൾ അനുവദിക്കുന്നത് കുട്ടികളുടെ അന്തസ്സിനും അവരുടെ മാനസിക വളർച്ചയ്ക്കും വിരുദ്ധമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ നിരീക്ഷിച്ചു.
വിനോദ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ അവ കുട്ടികൾക്ക് അനുയോജ്യമാണോ എന്ന് ഉറപ്പുവരുത്തുന്നതിൽ സ്കൂൾ അധികൃതർക്ക് വലിയ വീഴ്ച സംഭവിച്ചതായും കമ്മീഷൻ കുറ്റപ്പെടുത്തി. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നാലാഴ്ചത്തെ സമയമാണ് അധികൃതർക്ക് നൽകിയിരിക്കുന്നത്.സ്കൂൾ പരിസരത്ത് ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോർട്ടിൽ വ്യക്തമാക്കണമെന്നും നിർദ്ദേശമുണ്ട്. ഉത്തരവാദിത്തപ്പെട്ട അധ്യാപകരുടെ സാന്നിധ്യത്തിൽ ഇത്തരം പ്രകടനങ്ങൾ നടന്നത് ഗൗരവകരമായ സുരക്ഷാ വീഴ്ചയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും വിവിധ സംഘടനകൾ ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്.





