
തമിഴ്‌നാട്: രാഷ്ട്രീയത്തിൽ അപ്രമാദിത്വം പുലർത്തുന്ന ദ്രാവിഡ കക്ഷികൾക്കിടയിലേക്ക് നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടി.വി.കെ) മൂന്നാം ശക്തിയായി ഉദയം ചെയ്യുന്നുവെന്ന് പുതിയ സർവേ ഫലങ്ങൾ.പാർട്ടി രൂപീകരിച്ച് വെറും രണ്ട് വർഷത്തിനുള്ളിൽ തന്നെ വിജയ്‍യുടെ രാഷ്ട്രീയ നീക്കങ്ങൾ വോട്ടർമാരെ സ്വാധീനിച്ചു തുടങ്ങിയെന്നാണ് തെലങ്കാന ആസ്ഥാനമായുള്ള കെ.കെ സർവേസ് ആൻഡ് സ്ട്രാറ്റജീസ് നടത്തിയ ‘പാരാവിൽ’ സർവേ വ്യക്തമാക്കുന്നത്.
സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലായി ഏകദേശം 70 ലക്ഷത്തിലധികം വോട്ടർമാരുടെ അഭിപ്രായം തേടി തയ്യാറാക്കിയ ഈ റിപ്പോർട്ട് പ്രകാരം, തമിഴ്‌നാട്ടിലെ പ്രധാന മുന്നണികളായ ഡി.എം.കെക്കും അണ്ണാ ഡി.എം.കെക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് ടി.വി.കെ.വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഡി.എം.കെ സഖ്യം 41.5 ശതമാനം വോട്ട് വിഹിതവുമായി ഒന്നാം സ്ഥാനം നിലനിർത്തുമെന്നാണ് സർവേ പ്രവചിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള അണ്ണാ ഡി.എം.കെ സഖ്യത്തിന് 36.2 ശതമാനം വോട്ട് ലഭിക്കുമ്പോൾ, ആദ്യമായി ജനവിധി തേടാനൊരുങ്ങുന്ന വിജയ്‍യുടെ പാർട്ടി 13.6 ശതമാനം വോട്ട് നേടുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.സീമാന്റെ നാം തമിഴർ കക്ഷി 7.9 ശതമാനം വോട്ടുകളുമായി നാലാം സ്ഥാനത്തുമുണ്ട്.പ്രത്യേകിച്ച് ചെന്നൈ നഗരത്തിലെ ഭൂരിഭാഗം മണ്ഡലങ്ങളിലും ഡി.എം.കെ കഴിഞ്ഞാൽ രണ്ടാം സ്ഥാനത്ത് ടി.വി.കെ എത്തിയെന്നത് രാഷ്ട്രീയ നിരീക്ഷകരെ അത്ഭുതപ്പെടുത്തുന്നു.
ഓരോ മണ്ഡലത്തിലും കുറഞ്ഞത് 30,000 പേരുടെ അഭിപ്രായമെങ്കിലും രേഖപ്പെടുത്തിയ ഈ സർവേ, തമിഴ് രാഷ്ട്രീയത്തിലെ പരമ്പരാഗത സമവാക്യങ്ങൾ വിജയ് മാറ്റിമറിക്കുമെന്നതിന്റെ സൂചനയാണ് നൽകുന്നത്.





