World

ഇറാന് പുതിയ പരമോന്നത നേതാവ്?; ഖമനയിയുടെ പിൻഗാമിയായി മകൻ മൊജ്താബയെ തെരഞ്ഞെടുത്തതായി റിപ്പോർട്ട്

Please complete the required fields.




ടെഹ്‌റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവായി ആയത്തുള്ള അലി ഖമനയിയുടെ മകൻ മൊജ്താബ ഖമനയിയെ തെരഞ്ഞെടുത്തതായി റിപ്പോർട്ട്. വിദഗ്ധരുടെ സമിതിയാണ് മൊജ്താബയെ ഖമനിയയുടെ പിൻഗാമിയായി തെരഞ്ഞെടുത്തത് എന്നാണ് റിപ്പോർട്ടുകൾ. അലി ഖമനയിയുടെ രണ്ടാമത്തെ മകനാണ് മൊജ്താബ.

ഇറാൻ ഇന്റർനാഷണൽ എന്ന മാധ്യമമാണ് മൊജ്താബ ഖമനയിയെ തെരഞ്ഞെടുത്തതായി റിപ്പോർട്ട് ചെയ്‌തത്‌. മൊജ്താബയ്ക്ക് ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ്സ് കോർപ്സിൻ്റെ ശക്തമായ പിന്തുണയുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. സംഘടനയാണ് മൊജ്താബയെ പരമോന്നത് നേതാവായി തെരഞ്ഞെടുക്കാൻ സമ്മർദ്ദം ചെലുത്തിയത്. ഐആർജിസിയുടെ കമാൻഡർ ഇൻ ചീഫ് കൂടിയാണ് മൊജ്താബ.

ഇറാൻ ചരിത്രത്തിൽ ഈ പിൻഗാമിത്വം വലിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴിതുറക്കും. പാരമ്പര്യമായി അധികാരം കൈമാറുന്ന രാജഭരണത്തെ ശക്തമായി എതിർക്കുന്ന ഇസ്ലാമിക് റിപ്പബ്ലിക്, ഇപ്പോൾ ഒരു പിതാവിൽ നിന്ന് മകനിലേക്ക് അധികാരം കൈമാറുന്നത് ആന്തരികമായ ചർച്ചകൾക്ക് ഇടയാക്കിയിട്ടുണ്ട്. ഇറാന്‍റെ സായുധ സേനയുടെ കമാൻഡർ-ഇൻ-ചീഫ് എന്ന പദവി കൂടി വഹിക്കുന്ന മുജ്തബയുടെ നേതൃത്വത്തിൽ അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെയുള്ള സൈനിക നീക്കങ്ങൾ എങ്ങനെയായിരിക്കും എന്നാണ് ലോകം ഉറ്റുനോക്കുന്നത്. മേഖലയിലെ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ, പുതിയ നേതാവിന്‍റെ പ്രഖ്യാപനം ഇറാന്റെ തിരിച്ചടികൾക്ക് മൂർച്ച കൂട്ടുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.

അതേസമയം, ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാരം മഷാദിൽ നടക്കും. ഇറാനിലെ പ്രധാന നഗരവും ഖമനയിയുടെ ജന്മസ്ഥലവുമാണ് മഷാദ്. ഖമനയിയുടെ പിതാവ് ജവാദ് ഖമനയിയെ മഷാദിലെ ഇമാമം റെസ പള്ളിയിലാണ് സംസ്‌കരിച്ചിരുന്നത്. അതിനാൽ തന്നെ ഇവിടെ ആയിരിക്കാം ഖമനയിയുടെ സംസ്‌കാരം എന്നാണ് സൂചന. അതേസമയം സംസ്‌കാരം എന്നുണ്ടാകും എന്നതിൽ വ്യക്തതയില്ല.ആയത്തുള്ള ഖമനയിയുടെ ടെഹ്‌റാനിലെ വസതിക്ക് നേരെ ഫെബ്രുവരി 28ന് ഇസ്രയേലും അമേരിക്കയും ചേർന്ന് നടത്തിയ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഖമനയിയുടെ മകളും പേരക്കുട്ടിയും മരുമകളും മരുമകനും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഖമനയിയുടെ ഭാര്യ മൻസൂറ ഖോജസ്‌തേയും കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

പരമോന്നത നേതാവിന്റെ മിലിറ്ററി ബ്യൂറോ ചീഫ് മുഹമ്മദ് ഷിറാസി, രഹസ്യാന്വേഷണ വിഭാഗം തലവൻ സലാഹ് ആസാദി, നൂതന ആയുധപദ്ധതിയുടെ തലവൻ ഹസൻ ജബൽ അമെലിയാൻ എന്നിവരെയും വധിച്ചതായി ഇസ്രയേൽ വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button