Thiruvananthapuram

മുള്ളൻപന്നിയെ തല്ലിക്കൊന്ന സംഭവം; പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിക്കായി ശശിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി

Please complete the required fields.




തിരുവനന്തപുരം: സംരക്ഷിത ജീവിയായ മുള്ളൻപന്നിയെ തല്ലിക്കൊന്ന സംഭവത്തിൽ പ്രതിയായ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിക്കായി വനംവകുപ്പ് തിരച്ചിൽ ഊർജ്ജിതമാക്കി. കേസെടുത്തതിന് പിന്നാലെ ശശി ഒളിവിൽ പോയതായാണ് വിവരം. പരുത്തിപ്പള്ളി വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യാൻ ഗ്രാമപഞ്ചായത്ത് ഓഫീസിൽ എത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ല.

ഇന്ന് പങ്കെടുക്കേണ്ടിയിരുന്ന പൊതുപരിപാടികളിൽ നിന്നും ശശി വിട്ടുനിന്നത് ഒളിവിൽ പോയെന്ന സംശയം ബലപ്പെടുത്തുന്നു. 1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ നിലനിൽക്കുന്നതിനാൽ എത്രയും വേഗം പ്രതിയെ പിടികൂടാനാണ് വനംവകുപ്പിന്റെ നീക്കം.

വെള്ളനാട് പഞ്ചായത്തിലെ ഒരു വീട്ടിലാണ് മുള്ളൻപന്നി കയറിയത്. തുടർന്ന് വീട്ടുകാരും പരിസരവാസികളും വനംവകുപ്പിനെ വിവരം അറിയിച്ചിരുന്നു. എന്നാൽ ഇതേസമയം പ്രദേശത്തെത്തിയ വെള്ളനാട് ശശി വനംവകുപ്പിനെ വെല്ലുവിളിച്ച് മുള്ളൻ പന്നിയെ ഇരുമ്പ് ദണ്ട് ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊല്ലുകയായിരുന്നു. എന്നാൽ മുള്ളൻപന്നിയെ കൊന്നിട്ടില്ലെന്നും ചത്തിട്ടുണ്ടോ എന്ന് നോക്കിതാണെന്നുമായിരുന്നു വെള്ളനാട് ശശി പറഞ്ഞത്.

വണ്ടി കയറി ചത്തുകിടന്ന മുള്ളൻപന്നിയാണത്. അതിന് ജീവനുണ്ടോ എന്ന് നോക്കിയതാണ്. പ്രദേശത്ത് മുഴുവൻ മുള്ളൻപന്നികളുടെ വലിയ ശല്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു വീടിനകത്ത് കയറിയ പന്നി ആരെയെങ്കിലും ആക്രമിക്കുമെന്ന് കരുതിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.വന്യജീവി സംരക്ഷണ നിയമം 1972ലെ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുന്ന സംരക്ഷിത ജീവിയാണ് മുള്ളൻ പന്നി. ഏഴ് വർഷം വരെ തടവും കുറഞ്ഞത് 25,000 പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. പരുത്തിപ്പള്ളി വനം വകുപ്പ് ആർ ആർ ടി റോഷ്‌നിയുടെ നേതൃത്വത്തിൽ ചത്ത മുള്ളൻ പന്നിയെ വനംവകുപ്പ് വാഹനത്തിലേക്ക് മാറ്റിയിരുന്നു. പോസ്റ്റുമോർട്ടം നടപടികൾ ഉടൻ ആരംഭിക്കും.

Related Articles

Back to top button