
കോഴിക്കോട്: ജില്ലയിൽ 15– 18 വരെ പ്രായമുള്ളവർക്കുള്ള കോവിഡ് പ്രതിരോധ വാക്സിനേഷന്റെ ആദ്യദിനത്തിൽ 2,566 കുട്ടികൾ വാക്സീൻ സ്വീകരിച്ചു. ഗവ. ജനറൽ ആശുപത്രിയിൽ കലക്ടർ തേജ് ലോഹിത് റെഡ്ഡി ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. വി.ഉമ്മർ ഫാറൂഖ്, ജില്ലാ ആർസിഎച്ച് ഓഫിസർ ഡോ. ടി.മോഹൻദാസ്, ആശുപത്രി സൂപ്രണ്ട് ഡോ. എൻ.രാജേന്ദ്രൻ, ഡപ്യൂട്ടി സൂപ്രണ്ട് ഡോ. കെ.എം.സച്ചിൻ ബാബു, ആർഎംഒ ഡോ. സി.ബി.ശ്രീജിത്ത്, എഎർഎംഒ ഡോ. എ.വി.ബിന്ദു, ഡോ ടി.കെ.മുനവ്വർ റഹ്മാൻ, ഡോ. വിപിൻ വർക്കി, ഡപ്യൂട്ടി മാസ് മീഡിയ ഓഫിസർ കെ.എം.മുസ്തഫ എന്നിവർ നേതൃത്വം നൽകി.
15 – 18 പ്രായവിഭാഗത്തിൽ പെടുന്നവരുടെ കോവിഡ് കുത്തിവയ്പിനായി ജില്ലയിലെ എല്ലാ സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിലും പ്രത്യേക ക്രമീകരണങ്ങളും സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഡിഎംഒ അറിയിച്ചു. ഓരോ ദിവസവും മേജർ ആശുപത്രികളിൽ 200 പേർക്കും പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ 100 പേർക്കുമുള്ള വാക്സിനേഷനാണ് ലക്ഷ്യമിടുന്നത്. എല്ലാ സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും തിങ്കൾ, വ്യാഴം, വെള്ളി ദിവസങ്ങളിൽ 15 – 18 വരെയുള്ളവർക്കുള്ള വാക്സിനേഷൻ ഉണ്ടാകും. കോവാക്സിനാണ് നൽകുക.
സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും മറ്റു മേജർ ആശുപത്രികളിലും ഞായർ, ബുധൻ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും വാക്സിനേഷൻ ഉണ്ടാകും. ഓൺലൈനായി അപേക്ഷിച്ചവർക്കും സ്പോട്ട് റജിസ്ട്രേഷനിലൂടെയും വാക്സീൻ ലഭിക്കും.18ന് മുകളിലുള്ളവർക്ക് സ്പോട്ട് റജിസ്ട്രേഷൻ വഴി തിങ്കൾ മുതൽ ശനി വരെ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നും മേജർ ആശുപത്രികളിൽ നിന്നും വാക്സീൻ എടുക്കാം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ചൊവ്വ, ബുധൻ, ശനി ദിവസങ്ങളിൽ വാക്സീൻ ലഭ്യമാണ്.





