സ്ത്രീകൾ അശ്ലീല ചാറ്റിങ്ങിനു വിസമ്മതിച്ചാൽ വീടുകളിൽകയറി അതിക്രമം നടത്തും, സംഗീതാധ്യാപകൻ പിടിയിൽ

കോട്ടയ്ക്കൽ: പാട്ടുപാടി സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് അശ്ലീല ചാറ്റിങ്ങിനു വിസമ്മതിച്ചാൽ വീടുകളിൽകയറി അതിക്രമം നടത്തും. സംഭവത്തിൽ ഒളിവിൽക്കഴിയുകയായിരുന്ന സംഗീതാധ്യാപകൻ വളാഞ്ചേരി കണ്ടംപറമ്ബിൽ ശിവൻ (40) പിടിയിൽ.
വീടുകയറി ആക്രമണം, വീട്ടുകാർക്കുനേരേ വധഭീഷണി എന്നിവ നടത്തി ഒളിവിൽക്കഴിയുകയായിരുന്നു ഇയാൾ. ഈ മാസം രണ്ടിനാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരന്റെ വീട്ടിൽ രാത്രിയോടെ അതിക്രമിച്ചുകയറിയ പ്രതി, വീടിന്റെ ജനൽച്ചില്ലുതകർക്കുകയും കുടുംബാംഗങ്ങളെ ആക്രമിക്കാൻ ശ്രമിക്കുകയും വീട്ടുകാരെ പെട്രോളൊഴിച്ച് തീ കൊളുത്താൻ ശ്രമിക്കുകയും ചെയ്തതായാണു പരാതി.
സംഭവം നടന്നശേഷം പ്രതി മുങ്ങി. സംഗീതാധ്യാപകനായ പ്രതി ആപ്പുപയോഗിച്ച് പാട്ടുപാടി സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുമായിരുന്നൂവെന്ന് പോലീസ് പറഞ്ഞു. പിന്നീട് ഇവരുടെ ഫോൺ നമ്പർ നേടി അതിലൂടെ ചാറ്റിങ് തുടങ്ങും. അശ്ലീല ചാറ്റിങ്ങിനു വിസമ്മതിച്ചാൽ വീട്ടുകാരെ അറിയിക്കുമെന്നു ഭീഷണിപ്പെടുത്തുന്നതാണ് രീതി.
വഴങ്ങാതിരുന്നാൽ വീടുകളിൽകയറി അതിക്രമം നടത്തും. പുനലൂരിലും സമാനമായ കേസുണ്ട്. തിരുവനന്തപുരത്ത് മോഷണക്കേസുമുണ്ട്. കോട്ടയ്ക്കൽ ഇൻസ്പെക്ടർ ദീപകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.





