
കോഴിക്കോട്: മികച്ച കലാസൃഷ്ടികളിലൂടെ ക്രിസ്തുവിന്റെ സുവിശേഷം ജനലക്ഷങ്ങളിലെത്തിച്ച പ്രഗത്ഭ തിരക്കഥാകൃത്തും സംവിധായകനും ശാലോം ടെലിവിഷന്റെ ചീഫ് പ്രൊഡ്യൂസറുമായിരുന്ന സിബി യോഗ്യാവീടൻ (61) അന്തരിച്ചു.
സംസ്കാരം ഇന്ന് (31-12-2021- വെള്ളി) വൈകുന്നേരം 03:00- മണിക്ക് മുഹമ്മ (ആലപ്പുഴ) സെന്റ് ജോര്‍ജ് പള്ളിയിൽ.
ഭാര്യ: റാണി സിബി. മകന്‍: ചാണ്ടി നാനാര്‍ (പ്രൊഡ്യൂസര്‍, ശാലോം വേള്‍ഡ്).
മകള്‍: അന്നാ സിബി. മരുമകള്‍: ജിംസാ (യു.കെ). പെരുമ്പാവൂര്‍ സാന്‍ജോ ഹോസ്പിറ്റലില്‍ ഹൃദയ സംബന്ധമായ രോഗത്തിന് ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ ആയിരുന്നു അന്ത്യം.
സിബി യോഗ്യാവീടന്‍ സംവിധാനം ചെയ്ത് ശാലോം ടി.വി നിര്‍മിച്ച ‘വിശുദ്ധ അല്‍ഫോന്‍സാമ്മ- ദ പാഷന്‍ ഫ്‌ളവര്‍’, ‘വിശുദ്ധ മറിയം ത്രേസ്യാ- കുടുംബങ്ങളുടെ മധ്യസ്ഥ’, ‘തപസ്വിനി -വിശുദ്ധ എവുപ്രാസ്യാമ്മ’ എന്നീ ടെലീസീരിയലുകള്‍ക്ക് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചിരുന്നു. ബാബാ ക്രിസ്തുദാസിന്റെ ജീവിതം പ്രമേയമാക്കിയ ‘ഇന്ത്യയുടെ ഡാമിയന്‍’, പ്രോ ലൈഫ് സന്ദേശം പകരുന്ന ‘മദര്‍ സേവ് മീ’ എന്നീ ഡോക്യുമെന്ററികള്‍ക്ക് ഗലീലിയന്‍ ഇന്റര്‍നാഷല്‍ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
ശാലോമിന്റെ ആത്മീയ പിതാവായിരുന്ന മോണ്‍. സി.ജെ. വര്‍ക്കിയച്ചനെക്കുറിച്ചുള്ള ‘ഗുരുദക്ഷിണ’, ‘ഇന്‍ഡോര്‍ റാണി’, ‘ധന്യന്‍ വിതയത്തിലച്ചന്‍’, ‘അനാമിക’ എന്നിവ സിബി യോഗ്യാവീടന്റെ ശ്രദ്ധേയമായ ഡോക്യുഫിക്ഷനുകളാണ്. ‘ഊന്നുവടികള്‍’ എന്ന ടെലിഫിലിം ഉള്‍പ്പെടെ ആറ് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. കൂടാതെ കെ.സി.ബി.സി മാധ്യമ പുരസ്‌കാരവും അന്താരാഷ്ട്ര ക്രിസ്ത്യന്‍ മാധ്യമ പുരസ്‌കാരമായ രണ്ട് ഗലീലിയന്‍ അവാര്‍ഡുകളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
വളരെ ചെറുപ്പത്തിൽതന്നെ സിനിമാരംഗത്ത് പ്രവർത്തിക്കാനുള്ള ഭാഗ്യംലഭിച്ചയാളാണ് സിബി യോഗ്യാവീടൻ. ഉദയസ്റ്റുഡിയോയിൽ സഹസംവിധായകനായാണു തുടക്കം. മലയാള ചലച്ചിത്രരംഗത്തെ അതികായരായ കുഞ്ചാക്കോ, സ്റ്റാൻലി ജോസ്, നവോദയ അപ്പച്ചൻ, ഫാസിൽ എന്നിവർക്കൊപ്പം പ്രവർത്തിക്കാനായത് മഹാഭാഗ്യമായി അദ്ദേഹം കരുതിയിരുന്നു. ‘സഞ്ചാരി’, ‘പോസ്റ്റ്മാനെ കാണാനില്ല’, ‘പൊന്നാപുരം കോട്ട’, നവോദയയുടെ ‘പടയോട്ടം’ എന്നീ സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചു. എസ്.എൽ.പുരം ആനന്ദിന്റെ ‘ആറ്റിനക്കരെ’ എന്നചിത്രത്തിലും സഹസംവിധായകനായി.
‘പോലീസ് ഡയറി’, ‘ഈണം മറന്ന കാറ്റ്’ എന്നീ ചിത്രങ്ങൾക്കു തിരക്കഥയെഴുതി. 2005-ൽ ‘ഒരു പ്രണയകഥ’ എന്ന ടെലിഫിലിമിലൂടെ സ്വാതന്ത്രസംവിധായകനായി. പരസ്യചിത്രങ്ങളും നിർമിച്ചു. 2006-ൽ ശാലോം ടി.വി.യിൽ ചീഫ് പ്രോഗ്രാം പ്രൊഡ്യൂസറായി. ബിഹാർ, നേപ്പാൾ അതിർത്തികളിലെ 300-ഓളം കുടുംബങ്ങളിലെ രോഗികളെയും കുടുംബാംഗങ്ങളെയും സംരക്ഷിച്ച ഫാദർ ക്രിസ്തുദാസിനെക്കുറിച്ചുള്ള ഡോക്യുമെൻററി ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇന്തോറിൽ റാണി മരിയ എന്ന സിസ്റ്ററിനെ കൊലപ്പെടുത്തിയ കൊലയാളിക്കുണ്ടായ മാനസാന്തരത്തിന്റെ പശ്ചാത്തലത്തിൽ നിർമിച്ച ചിത്രത്തിന് നിരവധി അവാർഡുകൾ ലഭിച്ചു.





