കരൂർ ദുരന്തത്തിൽ വിജയ്‌ക്കെതിരെ കേസെടുക്കാൻ ഹൈക്കോടതിയിൽ ഹർജി; ജനക്കൂട്ടത്തെ തെറ്റിദ്ധരിപ്പിച്ചു, വെള്ളക്കുപ്പി എറിഞ്ഞതും അപകടത്തിന് കാരണം

ചെന്നൈ: കരൂർ ദുരന്തത്തിൽ ടിവികെ നേതാവ് വിജയ്ക്കെതിരെ കേസെടുക്കണമന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ചെന്നൈ സ്വദേശിയായ പിഎച്ച് ദിനേശ് ആണ് ഹർജി നൽകിയത്. രാഷ്ട്രീയകാരണങ്ങളാൽ കേസെടുക്കുന്നതിൽ നിന്നും വിജയ്‍യെ ഒഴിവാക്കിയെന്ന് ഹർജിക്കാരൻ പറയുന്നു. ഹർജി നാളെ ജസ്റ്റിസ് എൻ. സെന്തിൽകുമാർ പരിഗണിക്കും. കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, കൃത്യമായ മാർഗരേഖ തയ്യാറാക്കും വരെ വിജയ്‌യുടെ റാലികൾക്ക് അനുമതി നൽകരുതെന്ന് ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
ഉച്ചയ്ക്ക് 12 മണിക്ക് എത്തുമെന്ന് തെറ്റിദ്ധരിപ്പിച്ചതിനാലാണ് ഏഴു മണിക്കൂറോളം ജനക്കൂട്ടം കാത്തുനിൽക്കാൻ ഇടയായതെന്നും, ഇത് ദുരന്തത്തിന് കാരണമായെന്നും ഹർജിക്കാരൻ പറയുന്നു. വിജയ് വെള്ളക്കുപ്പികൾ വലിച്ചെറിഞ്ഞതും അപകടത്തിനു കാരണമായെന്നും ഹർജിക്കാരൻ പറയുന്നു. വിജയ്‍യെ ഒഴിവാക്കിയതിന്റെ കാരണം അധികാരികൾക്ക് മാത്രമേ അറിയൂ. വിജയ്‍യെ ഒഴിവാക്കുന്നത് ജീവൻ നഷ്ടമായ 41 പേരോടുള്ള അനീതിയാണ്. ബുസി ആനന്ദിനെതിരെ കേസെടുത്ത് കണ്ണിൽ പൊടിയിടാൻ ആണെന്നും ഹർജിയിൽ പറയുന്നു.




