
താമരശ്ശേരി : കോരങ്ങാട് പൊതുവിദ്യാലയത്തിനു സമീപം രാത്രിയുടെ മറവിൽ ശൗചാലയമാലിന്യം തള്ളുകയും അത് ചോദ്യംചെയ്ത നാട്ടുകാരെ കൈയേറ്റംചെയ്യുകയും ചെയ്ത സംഘമെത്തിയ ടാങ്കർലോറി താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു.
നാട്ടുകാർ മൊബൈൽഫോണിൽ പകർത്തിയ ലോറിയുടെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വാഹനം പുതുപ്പാടി പെരുമ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് കണ്ടെത്തിയിരുന്നു. അഷ്‌റഫ് കോരങ്ങാടിന്റെ നേതൃത്വത്തിൽ നാട്ടുകാർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബിഎൻഎസ്, കേരള പോലീസ് ആക്ട്, പഞ്ചായത്തീരാജ് ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുക്കുകയും ആർസി ഉടമയെ ബന്ധപ്പെട്ട് വാഹനം സ്റ്റേഷനിൽ ഹാജരാക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.
സ്റ്റേഷനിലെത്തിച്ച ലോറി പിന്നീട് കസ്റ്റഡി രേഖപ്പെടുത്തി അടിവാരം പോലീസ് ഔട്ട് പോസ്റ്റ് പരിസരത്തേക്കു മാറ്റി. മാലിന്യമെത്തിച്ച് രാത്രി പൊതുസ്ഥലങ്ങളിൽ തള്ളിയിരുന്ന വാഹനം ഇന്ധനലോറിയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പെയിന്റ് ചെയ്ത നിലയിലായിരുന്നു. അതേസമയം, ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ സംസ്ഥാനപാതയോരത്ത് ശൗചാലയമാലിന്യം തള്ളുന്ന സമയത്ത് ലോറിയിലുണ്ടായിരുന്ന ജീവനക്കാരെ പിടികൂടാനായിട്ടില്ല.





