
ന്യൂഡൽഹി: സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകർത്തിയ സ്വകാര്യ വിമാനക്കമ്പനി പൈലറ്റ് അറസ്റ്റില്‍. ഉത്തർപ്രദേശ് ആഗ്ര സ്വദേശി മോഹിത് പ്രിയദർശി (31) യെയാണ് കിഷൻഗഡ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ കൈവശമുണ്ടായിരുന്ന രഹസ്യ ക്യാമറയും പൊലീസ് കണ്ടെടുത്തു.
ശനി ബസാറിൽ വെച്ച് പരാതിക്കാരി അറിയാതെ പ്രതി രഹസ്യ ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതാണ് കേസിനാസ്പദമായ സംഭവം. “ഓഗസ്റ്റ് 30ന് രാത്രി കിഷൻഗഡ് സ്വദേശിയെ ശനി ബസാറിൽ വെച്ച് രഹസ്യമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത് യുവതി ശ്രദ്ധയിൽപ്പെട്ടു. പിന്നീട് തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു”. പൊലീസ് പറഞ്ഞു.
പ്രതി അവിവാഹിതനും ഒരു സ്വകാര്യ വിമാനക്കമ്പനിയിൽ പൈലറ്റായി ജോലി ചെയ്യുകയുമാണ്. സ്വന്തം താൽപര്യങ്ങൾക്കായി താൻ ഇത്തരം വീഡിയോകൾ എടുത്തിരുന്നതായി ഇയാൾ സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു. മോഹിത് പ്രിയദർശി വർഷങ്ങളായി പൈലറ്റായി ജോലി ചെയ്യുകയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ കൈവശമുള്ള 74 വീഡിയോകൾ പൊലീസ് വിശദമായി പരിശോധിക്കുകയാണ്. സഹപ്രവർത്തകരെയും വിമാനത്താവളങ്ങളിലോ വിമാനത്തിനുള്ളിലോ വെച്ച് മറ്റ് സ്ത്രീകളെയും ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.





