
കോഴിക്കോട് :തലശ്ശേരി പെരിങ്ങത്തൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂര മർദ്ദനമേറ്റതായി പരാതി. തലശേരി – തൊട്ടിൽപ്പാലം റൂട്ടിൽ സർവീസ് നടത്തുന്ന KL 58 W 25 29 നമ്പർ ജഗന്നാഥ് ബസിലെ കണ്ടക്ടർ ഇരിങ്ങണ്ണൂർ സ്വദേശി വിഷ്ണുവി (28)നാണ് മർദ്ദനമേറ്റത്.
പെരിങ്ങത്തൂരിൽ വച്ചായിരുന്നു സംഭവം. ബസിൽ കയറിയ വിദ്യാർത്ഥിനിക്ക് പാസില്ലാത്തതിനാൽ ഫുൾ ചാർജ് ഈടാക്കിയതിനാണ് കണ്ടക്ടറെ മർദ്ദിച്ചതെന്നാണ് ബസ് ജീവനക്കാർ പറയുന്നത്.വിദ്യാർത്ഥിനിയെ ഇറക്കിവിട്ടെന്നും, തള്ളിയിട്ടെന്നും ആരോപിച്ച് ഭർത്താവടക്കമുള്ള ബന്ധുക്കൾ മർദ്ദിക്കുന്നതായാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. എന്നാൽ ഇത്തരത്തിൽ പരാതി ഉയർന്നപ്പോൾ തന്നെ ബസിലെ ദൃശ്യങ്ങളടക്കം കാണിച്ച് സത്യാവസ്ഥ ബന്ധുക്കളെ അറിയിച്ചിരുന്നതായും, വിദ്യാർത്ഥിയിൽ നിന്നും ഫുൾ ചാർജ് ഈടാക്കുക മാത്രമാണ് ചെയ്തതെന്നും ബസ് ജീവനക്കാർ വ്യക്തമാക്കി.
എന്നാൽ ബന്ധുക്കൾ ബസിൽ കയറി കുട്ടികളടക്കമുള്ള സ്ത്രീയാത്രക്കാർ ഉള്ളപ്പോഴാണ് കണ്ടക്ടറെ ആക്രമിക്കുന്നത്. മർദ്ദനം കണ്ട് ഇവർ നിലവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അക്രമത്തിൽ പരിക്കേറ്റ വിഷ്ണുവിനെ തലശേരി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചൊക്ലി പൊലീസിൽ ബസ് ജീവനക്കാർ പരാതി നൽകി.





