സമരസഖാവിന് ജനങ്ങളുടെ ലാൽസലാം… ദർബാർ ഹാളിൽ പൊതുദർശനം, മുഖ്യമന്ത്രി അന്തിമോപചാരം അർപ്പിച്ചു

തിരുവനന്തപുരം: സമരസഖാവിന് ജനങ്ങളുടെ ലാൽസലാം… മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭൗതികദേഹം സെക്രട്ടേറിയറ്റ് ദർബാർഹാളിൽ പൊതുദർശനത്തിനുവച്ചു. ബാർട്ടൺ ഹില്ലിലെ മകന്റെ വീട്ടിൽനിന്ന് വിലാപ യാത്രയായാണ് ഭൗതികദേഹം സെക്രട്ടേറിയറ്റിലെത്തിച്ചത്.
മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും അന്തിമോപചാരം അർപിച്ചു. വിഎസിനെ അവസാനമായി കാണാൻ ജനക്കൂട്ടം സെക്രട്ടേറിയറ്റിലേക്ക് ഒഴുകിയെത്തി. ഉച്ചയ്ക്കുശേഷം വിലാപയാത്രയായി ദേശീയപാതയിലൂടെ കൊല്ലം വഴി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. വിവിധ സ്ഥലങ്ങളിൽ പൊതു ദർശനമുണ്ട്.വി.എസ്.അച്യുതാനന്ദന്റെ പൊതുദർശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം. സെക്രട്ടേറിയേറ്റ് ഭാഗത്തേക്ക് വാഹന ഗതാഗതം അനുവദിക്കില്ലെന്ന് പൊലീസിന്റെ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. പൊതുദർശനത്തിനായി വരുന്നവരുടെ ചെറിയ വാഹനങ്ങൾ യൂണിവേഴ്സിറ്റി ക്യാംപസ്, വെള്ളയമ്പലം വാട്ടർ അതോറിറ്റി പാർക്കിങ് ഗ്രൗണ്ട്, ജിമ്മി ജോർജ് സ്റ്റേഡിയം ഗ്രൗണ്ട്, ടാഗോർ തിയറ്റർ ഗ്രൗണ്ട്, തൈക്കാട് പിറ്റിസി ഗ്രൗണ്ട് എന്നിവിടങ്ങളിലായി പാർക്ക് ചെയ്യണം. വലിയ വാഹനങ്ങൾ ആറ്റുകാൽ ക്ഷേത്ര ഗ്രൗണ്ടിലും കവടിയാറിലെ സാൽവേഷൻ ആർമി ഗ്രൗണ്ടിലും പൂജപ്പുര ഗ്രൗണ്ടിലുമായി പാർക്ക് ചെയ്യണം.ഇവിടെയല്ലാതെ പ്രധാന റോഡിലും ഇടറോഡിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.





