പാലക്കാട് കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം; തീ പിടിച്ച് പൊള്ളലേറ്റ അമ്മയുടെയും മക്കളുടെയും ആരോഗ്യനില ഗുരുതരം

പാലക്കാട്: പാലക്കാട് ചിറ്റൂരിൽ കാറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ അമ്മയുടെയും കുട്ടികളുടെയും ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. പരുക്കേറ്റ 4 പേരിൽ 3 പേരെ എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. എൽസി മാർട്ടിൻ, മക്കളായ ആൽഫിൻ, എമി എന്നിവരാണ് എറണാകുളത്ത് ചികിത്സയിൽ ഉള്ളത്. അമ്മയ്ക്കും കുട്ടികൾക്കും 60 ശതമാനത്തിൽ ഏറെ പൊള്ളലേറ്റിട്ടുണ്ട്.
ഇന്നലെ വൈകിട്ടാണ് എൽസിയുടെ വീട്ടുമുറ്റത്ത് വച്ച് അപകടമുണ്ടായത്. ഇന്നലെ രാത്രിയോടുകൂടിയാണ് പരുക്കേറ്റവരെ എറണാകുളത്തേക്ക് എത്തിച്ചത്. കുട്ടികളുടെ പൊള്ളൽ ഗുരുതര സ്വഭാവമുള്ളതെന്ന് ആശുപത്രി അധികൃതർ പറയുന്നു. അതേസമയം അപകടത്തിന് കാരണം എന്ത് എന്നത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. എൽസി കുട്ടികളുമായി പുറത്തുപോകാനായി കാറിൽ കയറിയപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. ഉഗ്രശബ്ദത്തോടെ കാറിന് തീപിടിച്ച ഉടൻ തന്നെ നാട്ടുകാർ ഓടിയെത്തി തീയണച്ച് ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.




