
തമിഴ്നാട്ടിൽ 33 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 34 ആയി.
ഇന്ന് സ്ഥിരീകരിച്ച 33 പേരിൽ 26 രോഗികളും ചെന്നൈയിലാണ്. സമ്പർക്കത്തിലുള്ളവരെ കണ്ടെത്താൻ നടപടികൾ തുടങ്ങിയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
കേരളത്തിൽ ഇന്നലെ 9 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. എറണാകുളത്തെത്തിയ 6 പേർക്കും തിരുവനന്തപുരത്തെത്തിയ 3 പേർക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 24 ആയി.
അതേസമയം, രാജ്യത്തെ ഒമിക്രോൺ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും. ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും അവശ്യമരുന്നുകളുടെ സ്റ്റോക്ക് ഉറപ്പാക്കാനും മെഡിക്കൽ ഓക്സിജൻ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുമായി കേന്ദ്രം സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്ത കൊവിഡ് ദുരിതാശ്വാസ പാക്കേജിന്റെ വിനിയോഗത്തിന്റെ സ്ഥിതിയും പ്രധാനമന്ത്രി യോഗത്തിൽ അവലോകനം ചെയ്യും.
ഇന്ത്യയിൽ ബുധനാഴ്ച വരെ റിപ്പോർട്ട് ചെയ്ത ഒമിക്രോൺ കേസുകളുടെ എണ്ണം 250 കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലം അറിയിച്ചു. ഈ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി അടിയന്തര യോഗം ചേരുന്നത്. നിലവിൽ രാജ്യ തലസ്ഥാനത്തും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഡൽഹിയിൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി ക്രിസ്മസ്, ന്യൂഇയർ ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഡൽഹിക്ക് പുറമേ കർണാടകയിലും മുംബൈയിലും ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.





