
ഫ്ലോറിഡ : ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല ഉൾപ്പെട്ട ആക്സിയം-4 ദൗത്യം വിക്ഷേപിച്ചു. ഫ്ലോറിഡയിൽ നാസയുടെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്കു 12:01നായിരുന്നു വിക്ഷേപണം. യുഎസിനെക്കൂടാതെ ഹംഗറി, പോളണ്ട് എന്നിവിടങ്ങളിൽനിന്നുള്ള ബഹിരാകാശ യാത്രികരുമുണ്ട്. വ്യാഴാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 4.30നു രാജ്യാന്തര ബഹിരാകാശനിലയത്തിലെത്തും.
മേയ് 29നു നിശ്ചയിച്ചിരുന്ന യാത്ര സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചിരുന്നു. പിന്നീട് 5 തവണകൂടി വിക്ഷേപണം നിശ്ചയിച്ചെങ്കിലും മാറ്റി. പുതിയ സ്പേസ് എക്സ് ഡ്രാഗൺ ബഹിരാകാശപേടകത്തിൽ ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ചാണു ദൗത്യസംഘത്തിന്റെ യാത്ര. 41 വർഷത്തിനു ശേഷമാണ് ഒരു ഇന്ത്യൻ പൗരൻ ബഹിരാകാശത്തെത്തുന്നത്. 14 ദിവസം ശുഭാംശുവും സംഘവും ബഹിരാകാശനിലയത്തിൽ വിവിധ പരീക്ഷണങ്ങളിൽ ഏർപ്പെടും. കൃഷി, ഭക്ഷണം, ജീവശാസ്ത്രം എന്നീ മേഖലകളിൽ ശുഭാംശു ശുക്ല ഏഴ് പരീക്ഷണങ്ങൾ നടത്തും.
ദൗത്യത്തിന് നേതൃത്വം നൽകുന്നത് മുൻ നാസ ബഹിരാകാശയാത്രികയും ആക്സിയം സ്‌പേസിലെ ഹ്യൂമൻ സ്പെയ്സ് മിഷൻ ഡയറക്ടറുമായ പെഗി വിറ്റ്‌സണാണ്. ശുക്ല പൈലറ്റിന്റെ റോൾ ഏറ്റെടുക്കും, രണ്ട് മിഷൻ സ്പെഷലിസ്റ്റുകൾ പോളണ്ടിൽ നിന്നുള്ള സ്വാവോസ് ഉസ്‌നാൻസ്‌കി-വിസ്‌നെവ്‌സ്‌കിയും ഹംഗറിയിൽ നിന്നുള്ള ടിബോർ കപുവുമാണ്.
ശുഭാംശുവിന്റെ യാത്രയ്ക്കായി 550 കോടി രൂപയാണ് ഇന്ത്യ ചെലവഴിച്ചിരിക്കുന്നത്. 39 വയസ്സുകാരനായ ശുഭാംശു 2006ൽ ആണ് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്. 2000 മണിക്കൂറിലധികം യുദ്ധവിമാനങ്ങൾ പറപ്പിച്ചുള്ള അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. സുഖോയ് 30, മിഗ് 21, മിഗ് 29, ജാഗ്വർ, ഹോക്ക്, ഡോണിയർ, എഎൻ 32 തുടങ്ങിയ വ്യത്യസ്തങ്ങളായ വിമാനങ്ങൾ ഇക്കൂട്ടത്തിൽപെടും. ഇന്ത്യ സ്വന്തം നിലയ്ക്കു ബഹിരാകാശത്തേക്ക് യാത്രികരെ അയയ്ക്കുന്ന ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട 4 യാത്രികരിൽ ഒരാൾ ശുഭാംശുവാണ്.





