
കൊല്ലം : ചെളിയും കക്കയും ഉപയോഗിച്ച് അശാസ്ത്രീയമായ രീതിയിൽ ദേശീയ പാത നിർമ്മാണം . ദേശീയ പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന കൊട്ടിയം പറക്കുളത്താണ് സംഭവം . പറക്കുളം ഭാഗത്ത് മേൽപ്പാലം നിർമ്മിച്ചിരിക്കുന്നത് അഷ്ടമുടി കായലിൽ നിന്ന് എടുത്ത ചെളിയും കക്കയും ഉപയോഗിച്ചാണ് എന്ന ആരോപണം ശക്തമാകുന്നു.
മഴ തുടരുന്ന സാഹചര്യത്തിൽ വാഹനങ്ങൾ കടന്നു പോയി വിണ്ടു കീറിയ സാഹചര്യത്തിലാണ് നാട്ടുകാർ പ്രതിഷേധവുമായി എത്തിയത് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ ദിവസം നാട്ടുകാരുടെ പ്രതിഷേധം . ഇതിന് കിഴക്ക് വശം ചുവപ്പ് നിറത്തിലുള്ള കര മണ്ണ് ഉപയോഗിച്ചായിരുന്നു നിർമ്മാണം .സമാന രീതിയിൽ നിർമ്മാണം നടത്താതലുള്ള തർക്കം ഒടുവിൽ പ്രതിഷേധത്തിൽ എത്തിച്ചേരുകയായിരുന്നു . ഇത്തരത്തിലുള്ള പാലം നിർമ്മാണം ഭാവിയിൽ അപകടം ക്ഷണിച്ചു വരുത്തുമെന്ന ആശങ്കയെ തുടർന്നാണ് പ്രതിഷേധം അണപൊട്ടിയത് .നിലവിൽ പാലം പണിക്കായി കൂട്ടിയിട്ടിരിക്കുന്ന മണ്ണിൽ നിന്ന് ചെളിയും , കക്കയും ഒഴുകി നടക്കുകയാണ് .
നാട്ടുകാരുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ അടിയന്തരമായി സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകണമെന്ന് കളക്ടർ ആവശ്യപ്പെട്ട സാഹചര്യത്തിൽ , പരാതിക്കാരുടെ സാന്നിധ്യത്തിൽ അടച്ച ഭാഗം തുറന്ന് പരിശോധിച്ചു. തുടർന്ന് കർശനമായ കരാർ ലംഘനമാണ് നടന്നതെന്ന് കണ്ടെത്തിയതായി സൂചന . കളക്ടർ സംഭവത്തിൽ ഇടപ്പെട്ടതോടെ കരാർ കമ്പനി വൈസ് പ്രസിഡൻ്റ് ബി.എം റാവത്ത് , എച്ച് . ആർ മാനേജർ അലോക് , പ്രോജക്ട് ഡി.പി.എം ദാവീന്ദർ സിങ് എന്നിവർ സ്ഥലം സന്ദർശിച്ചു നിർമ്മാണ പ്രവർത്തനങ്ങൾ വില യിരുത്തി .
അശാസ്ത്രീയമായ പാലം നിർമ്മാണം ഭാവിയിൽ ഒരു വൻ ദുരന്തത്തിന് തന്നെ വഴി വെച്ചേക്കാമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ആരിഫ് പറഞ്ഞു . കൂരിയോട് നിർമ്മാണത്തിലിരുന്ന ദേശീയ പാത തകർന്ന സംഭവും അദ്ദേഹം ഓർമ്മിപ്പിച്ചു . ടാറിങ്ങ് പൂർത്തീകരിച്ച സ്ഥലത്താണ് വിള്ളൽ ഉണ്ടായിരിക്കുന്നത് . 200 മീറ്ററോളമാണ് വിള്ളൽ രൂപപ്പെട്ടത് . മെയിൻ ഫ്ലൈ ഓവറിൽ സെക്കൻറ് ലെവലിലാണ് വിള്ളൽ കണ്ടെത്തിയത് .ദേശീയ പാത 66 പോഷനിൽ ഏറ്റവും കൂടുതൽ പൊക്കമുള്ള റീടെയ്നിങ്ങ് വാളിന് സമീപമാണ് ടാറിങ്ങ് നടന്നത് . ഉപ്പ് കക്കയും ചെളിയും ചേർന്ന മണലാണ് ടാറിങ്ങിന് ഉപയോഗിച്ചത് . ഇതോട് ചേർന്ന് രണ്ട് ഇന്ദനപമ്പുകളും , സ്കൂളുകളും സ്ഥിതി ചെയ്യുന്നുണ്ട് . വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് ടാറിങ്ങ് നിർത്തിവെച്ചെങ്കിലും , വിള്ളൽ കണ്ടെത്തിയ സ്ഥലങ്ങൾ പരിശോധിച്ച ശേഷം പുനർനിർമ്മാണം തുടരാനാണ് കരാർ കമ്പനി തീരുമാനിച്ചിട്ടുള്ളത് . ശിവാലയ കൺസ്ട്രക്ഷനാണ് കൺസെഷൻ ടെൻഡർ എടുത്തിരിക്കുന്നത് .





