
വടകര താലൂക്ക് ഓഫിസ് തീപിടുത്തത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കസ്റ്റഡിയിലുള്ള ആന്ധ്രാ സ്വദേശി സതീഷ് നാരായണന്റെ പങ്ക് കണ്ടെത്താനുള്ള ശ്രമം തുടരുന്നു. രേഖകൾ കത്തി നശിച്ചതിൽ പൊതു ജനങ്ങളുടെ ആശങ്ക പരിഹരിക്കാനുള്ള ഹെൽപ് ഡെസ്ക്ക് പ്രവർത്തനം തുടങ്ങും.
സതീഷ് നാരായൺ മാനസിക വെല്ലുവിളി നേരിടുന്ന ആളാണ്. നേരത്തെയും ഇത്തരത്തില്‍ പലയിടങ്ങളില്‍ തീയിട്ടിരുന്നു. വടകരയിലെ മറ്റ് രണ്ട് സര്‍ക്കാര്‍ ഓഫീസുകളിലും ഇയാള്‍ തീയിട്ടിരുന്നു, നിലവില്‍ മൂന്ന് തീവെപ്പ് കേസുകളില്‍ പ്രതിയാണ് സതീഷ് നാരായൺ. സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
കസ്റ്റഡിയിലെടുത്ത സതീഷ് നാരായണയുമായി നേരത്തെ പൊലീസ് വിവിധയിടങ്ങളിൽ പരിശോധന നടത്തിയിരുന്നു. നേരത്തെ ചെറിയ തീപിടുത്തമുണ്ടായ സമീപത്തെ കെട്ടിടങ്ങളിലാണ് റൂറൽ എസ്പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. നേരത്തെ തീപിടുത്തമുണ്ടായ താലൂക്ക് ഓഫിസിനു സമീപത്തെ കെട്ടിടങ്ങളിലും , നഗരത്തിലെ മറ്റൊരു കെട്ടിടത്തിലുമാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്. ഈ കെട്ടിടങ്ങളിൽ ഈ മാസം 12,13 തീയതികളിൽ ഉണ്ടായ ചെറു തീപിടുത്തങ്ങളിൽ പരാതി ലഭിച്ചിട്ടും പൊലീസ് കേസെടുത്തിരുന്നില്ല.





