Kozhikode

കോഴിക്കോട്ട് പോലീസുകാര്‍ക്ക് വെട്ടേറ്റ സംഭവം: ആദ്യം വെട്ടിയത് പ്രതിയുടെ മാതാവ്, ഇരുവരും അറസ്റ്റില്‍

Please complete the required fields.




കോഴിക്കോട്: കാരശ്ശേരി വലിയ പറമ്പില്‍ പ്രതിയെ പിടിക്കാന്‍ എത്തിയ പോലീസുകാര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ പോലീസുകാരെ ആദ്യം വെട്ടിയത് പ്രതിയുടെ മാതാവ്. വയനാട് കല്പറ്റയില്‍ നിന്നും കാര്‍ മോഷ്ടിച്ച പ്രതി കാരശ്ശേരി വലിയപറമ്പ് സദേശി അര്‍ഷാദിനെ പിടികൂടാനാണ് പോലീസ് എത്തിയത്.

അര്‍ഷാദിന്റെ മാതാവ് ഖദീജയാണ് പോലീസുകാരെ ആദ്യം വെട്ടിയതെന്നും പിന്നാലെ അര്‍ഷാദ് വെട്ടിയതായും കല്പറ്റ എസ്എച്ച്ഒ ബിജു ആന്റണി പറഞ്ഞു. പ്രതിയെ പിടികൂടി മടങ്ങുമ്പോഴായിരുന്നു ആക്രമണം. ഇരുവരേയും അറസ്റ്റ് ചെയ്തു. അര്‍ഷാദും മാതാവും സ്ഥിരം പ്രശ്‌നക്കാരാണെന്ന് നാട്ടുകാര്‍ പറഞ്ഞു. അര്‍ഷാദ് അടുത്തുള്ള സ്ത്രീകളെ ശല്യം ചെയ്യുമായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഖദീജയും അയല്‍പക്കത്തെ സ്ത്രീകളെ ഉപദ്രവിച്ചിരുന്നതായും ഇവര്‍ക്കെതിരെ പരാതി നല്‍കാന്‍ ഭയമായിരുന്നുവെന്നും നാട്ടുകാര്‍ പ്രതികരിച്ചു.
വൈകീട്ട് 3.30ഓടെ പ്രതിയുടെ വീട്ടില്‍ വെച്ചാണ് സംഭവം. വയനാട് എസ്പി യുടെ സ്‌ക്വാഡ് അംഗങ്ങള്‍ക്കാണ് വെട്ടേറ്റത്. സി.പി.ഒമാരായ ശാലു, നൗഫല്‍ എന്നിവര്‍ക്ക് വെട്ടേറ്റു. രണ്ടുപേരുടെയും കൈയിലാണ് വെട്ടേറ്റത്. വെട്ടേറ്റ പൊലീസുകാരെ ആദ്യം മുക്കം കെഎംസിടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഇതില്‍ നൗഫലിന്റെ പരിക്ക് ഗുരുതരമാണ്. ഇദ്ദേഹത്തിന് അടിയന്തരശസ്ത്രക്രിയ വേണ്ടിവരുമെന്നും എസ്എച്ച്ഒ പറഞ്ഞു. മൂന്ന് പേരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടാന്‍ എത്തിയത്. വിപിന്‍ എന്ന പാലീസുകാരന്‍ കുറച്ചുദൂരെ ആയിരുന്നതിനാല്‍ വെട്ടേല്‍ക്കാതെ രക്ഷപെട്ടു.

Related Articles

Back to top button