Thiruvananthapuram

പക്ഷി പ്രശ്നം തീർക്കണം; വിമാനത്തിൽ പക്ഷികൾ ഇടിച്ച് സർവീസ് മുടങ്ങുന്നത് പതിവ്; യോഗം വിളിച്ച് മുഖ്യമന്ത്രി

Please complete the required fields.




തിരുവനന്തപുരം: പക്ഷികൾ വിമാനത്തിൽ ഇടിച്ച് അപകടങ്ങൾ ഉണ്ടാവുന്നതും സർവീസ് മുടങ്ങുന്നതും പതിവായതോടെ തിരുവനന്തപുരം വിമാനത്താവളത്തിലെ പ്രശ്ന പരിഹാരത്തിന് യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും സെക്രട്ടറിമാരും എയർപോർട്ട് അതോറിട്ടി, നഗരസഭ, അദാനി എന്നിവരുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.

വിമാനത്താവളത്തിൽ 2018 മുതൽ ഇതുവരെ പക്ഷിയുമായി കൂട്ടിയിടിച്ചത് 124 വിമാനങ്ങളാണെന്നാണ് കേന്ദ്ര സർക്കാരിന്‍റെ കണക്ക്. എന്നാൽ പൈലറ്റുമാർ റിപ്പോർട്ട് ചെയ്ത കേസുകൾ ഇതിലേറെയാണ്. ഗുരുതര സ്വഭാവത്തിലുള്ള പക്ഷിയിടികൾ മാത്രമാണ് കേന്ദ്രത്തിന്‍റെ കണക്കിലുൾപ്പെടുത്തുന്നത്. ടേക്ക് ഓഫിനിടെ വിമാനത്തിൽ പക്ഷിയിടിച്ചതിനെ തുടർന്ന് രണ്ടാഴ്ച മുമ്പും വിമാനം റദ്ദാക്കേണ്ടി വന്നിരുന്നു.

തിരുവനന്തപുരത്ത് നിന്ന് രാവിലെ 7.30ന് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ വിമാനമാണ് റദ്ദാക്കിയത്. ടേക്ക് ഓഫിന് തൊട്ട് മുമ്പാണ് വിമാനത്തിൽ പക്ഷി ഇടിച്ചത്. തുട‍ർന്ന് ബെംഗളൂരുവിലേക്കുള്ള വിമാനം റദ്ദാക്കുകയായിരുന്നു. ഇതിന് പകരം വിമാനം വൈകുന്നേരമാണ് പുറപ്പെടാനായത്. പ്രശ്നം ഗുരുതരമായി മാറിയതോടെയാണ് പക്ഷിയിടി ഒഴിവാക്കാൻ എന്ത് ചെയ്യാം എന്ന് ആലോചിക്കാൻ യോഗം ചേരുന്നത്. പ്രദേശത്തെ മാലിന്യ നീക്കം കാര്യക്ഷമമാക്കുന്നതടക്കം കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും.

Related Articles

Back to top button