തട്ടുകടകളിലെ പാതിരാ കച്ചവടത്തിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം; സംഘർഷത്തിൽ 4 പേർക്ക് പരുക്ക്

കോഴിക്കോട് : കോവൂർ – ഇരിങ്ങാടൻപ്പള്ളി – പൂളക്കടവ് മിനി ബൈപാസിലെ തട്ടുകടകളിലെ പാതിരാ കച്ചവടത്തിനെതിരെയുള്ള പ്രദേശവാസികളുടെ പ്രതിഷേധം സംഘർഷത്തിലെത്തി. കട നടത്തിപ്പുകാരും പ്രദേശവാസികളും തമ്മിലുണ്ടായ സംഘർഷത്തിൽ 4 പേർക്ക് പരുക്കേറ്റു. ഇവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. 4 ദിവസമായി ഇവിടെ തുടരുന്ന സംഘർഷത്തിനു അയവുവരുത്താനായി ഇന്നലെ രാത്രി പ്രദേശത്ത് സർവ കക്ഷി യോഗം ചേർന്നിരുന്നു.
ഒരു മാസം രാത്രി പത്തരയോടെ കടകൾ അടയ്ക്കണമെന്ന് യോഗത്തിൽ തീരുമാനിച്ചിരുന്നു. എന്നാൽ ഈ തീരുമാനം അംഗീകരിക്കാൻ വ്യാപാരികൾ തയാറായിരുന്നില്ല. രാത്രി പത്തരയോടെ പ്രദേശവാസികൾ സംഘടിച്ചെത്തി കടകൾ അടയ്ക്കാൻ നിർദേശിച്ചു. ചില കടക്കാർ ഇതിനു തയാറായില്ല. ഇതേ തുടർന്നാണ് ഉന്തും തള്ളും അടിയും നടന്നത്. മെഡിക്കൽ കോളജ് പൊലീസെത്തി സംഘർഷം വ്യാപിക്കുന്നത് തടഞ്ഞു.തുടർന്ന് പൊലീസ് നിർദേശ പ്രകാരം മുഴുവൻ കടകളും 11.30 ഓടെ അടച്ചു.





